Image Credit: facebook.com/venu.kunnappilly

Image Credit: facebook.com/venu.kunnappilly

'നദികളിൽ സുന്ദരി യമുന', 'സുമതി വളവ്' അടക്കമുള്ള സിനിമകളുടെ പരാജയത്തെ പറ്റിയുള്ള നിര്‍മാതാവ് മുരളി കുന്നുംപുറത്തിന്റെ വിഡിയോയോട് പ്രതികരിച്ച് നിര്‍മാതാവ് വേണു കുന്നപ്പിള്ളി. സിനിമയുമായി മുന്നോട്ട് പോകരുതെന്ന് മുരളിയോട് പറഞ്ഞിരുന്നുവെന്നും റിലീസിന് മുന്‍പ് സിനിമ കണ്ട് തലയില്‍ കൈവച്ചു പോയെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു. സിനിമകളിലൂടെ ഏകദേശം 9 കോടിയുടെ നഷ്ടമുണ്ടായെന്നായിരുന്നു മുരളിയുടെ തുറന്നുപറച്ചില്‍. 

സിനിമയുടെ കഥ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേട്ടതാണെന്നും ഷൂട്ട് ആരംഭിക്കുന്നതിന് മുന്‍പ് ദുബായില്‍ വച്ചു കണ്ടപ്പോള്‍ കഥയുടെ പോരായ്മയെ പറ്റി മുരളിയോട് സംസാരിച്ചിരുന്നതായും വേണു കുന്നപ്പിള്ളി എഴുതി. ''സീരിയൽ നിലവാരത്തിലുള്ള കഥയുടെ പോരായ്മയെ പറ്റി സംസാരിച്ചിരുന്നു. കഴിയുന്നതും ഈ സിനിമയുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞു. അണിയറ പ്രവർത്തകരുടെ പ്രലോഭനങ്ങളിൽ അദ്ദേഹം പ്രൊജക്ടുമായി മുന്നോട്ട് പോയി'' എന്നാണ് വേണു എഴുതിയത്. 

അഞ്ചോ, ആറോ കോടി മാത്രം വലുപ്പമുണ്ടായിരുന്ന കഥ സിനിമയാക്കിയപ്പോൾ അദ്ദേഹം മുടക്കിയത് ഏകദേശം 15 കോടി രൂപയാണ്. പ്രൊഡക്ഷന്‍ ചെലവും റിലീസ് ചെലവും സഹിതം ഏകദേശം 20 കോടി ചെലവായിരുന്നു. വിഡിയോയില്‍ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ഒട്ടുമിക്കതും സത്യമാണെന്നാണ് തന്‍റെ അറിവെന്നും വേണു പറയുന്നു. റിലീസിന് മുന്‍പ് സിനിമ കണ്ട അനുഭവവും അദ്ദേഹം എഴുതി. 

''റിലീസിന് മുന്‍പ് ഈ സിനിമ കാണാനുള്ള അവസരമെനിക്കുണ്ടായി. സിനിമ കണ്ടപ്പോൾ ഞാൻ തലയിൽ കൈവച്ചുപോയി.  ഏതെങ്കിലും പ്രീബിസിനസ് ചെയ്യാതെ ഒരിക്കലും സിനിമ തിയേറ്ററിലേക്ക് കൊണ്ടുപോകരുതെന്നാണ് അദ്ദേഹത്തോട് അന്നു പറഞ്ഞത്. പ്രീ ബിസിനസ് ഒന്നും നടന്നില്ലെങ്കിലും, ഗോകുലം മൂവീസ് രക്ഷകരായി, സിനിമ തിയേറ്ററിലേക്കെത്തി'', എന്നായിരുന്നു വേണു കുന്നപ്പിള്ളിയുടെ വാക്കുകള്‍. 

ആത്മാർത്ഥത ലെവലേശമില്ലാത്ത ഒരു കൂട്ടം ആളുകൾ സിനിമാ മേഖലയിലുണ്ട്. വല്ലവരുടേയും പണം കൊണ്ട്, ആളായി അഹങ്കാരത്തിന്റെ അത്യുന്നതങ്ങളിൽ വിലസുന്നവരെ കാണണമെങ്കിൽ ഒരു സിനിമ എടുത്താൽ മതി. സംവിധാനം പോയിട്ട് ആര്‍ട്ടിസ്റ്റുകള്‍ക്ക് കുട പിടിച്ചു കൊടുക്കാന്‍ യോഗ്യതയില്ലാത്തവന്മാരെ ആജീവനാന്തം സിനിമയിൽ നിന്ന് അകറ്റിയില്ലെങ്കിൽ ഇതുപോലുളള ദുരന്തങ്ങൾ തുടർന്നുകൊണ്ടേയിരിക്കും എന്നും വേണു എഴുതി. 

ENGLISH SUMMARY:

Malayalam film producer Venu Kunnappilly has responded to producer Murali Kunnumpurath's video detailing significant financial losses from films like 'Nadiyil Sundari Yamuna' and 'Sumathi Valavu'. Kunnappilly stated he had advised Kunnumpurath against proceeding with the projects, finding them to be of serial quality even before release.