താൻ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞത് ശരിയായ കാര്യങ്ങളെന്ന് സിനിമ നിർമാതാവ് മുരളി കുന്നുംപുറത്ത്. പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു ഉറപ്പിച്ചിരുന്നുവെന്നും മനോരമ ന്യൂസിനോട് മുരളി പ്രതികരിച്ചു.
പൊട്ടാസ്യം സൈനൈഡ് വരെ താൻ വാങ്ങിവെച്ചിരുന്നു. ഉറക്കഗുളിക കഴിച്ചാണ് താൻ കിടന്നുറങ്ങിയത്. പിറ്റേദിവസം തന്നെ ആശുപത്രിയിൽ കൊണ്ടുപോയി. തന്നെ സിനിമ മേഖലയിൽനിന്ന് നിരവധി പേർ വിളിച്ചു. ഉണ്ണി മുകുന്ദൻ, ജയസൂര്യ എന്നിവർ ഉൾപ്പെടെ വിളിച്ചു. താൻ കടങ്ങൾ വീട്ടും. ഭീമമായ നഷ്ടം വന്നത് സിനിമയിൽ നിന്നാണ്. തന്നെ ചതിച്ചവർക്കെതിരെ സിനിമാ സംഘടനകൾക്ക് പരാതി നൽകുമെന്നും മുരളി പറഞ്ഞു.
അന്ധമായി വിശ്വസിച്ചതാണ് തന്റെ തെറ്റ്. സുമതി വളവ് സിനിമയില്‍ നിന്നും ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായി. വെള്ളം സിനിമയിൽ കാണിച്ചത് പൂർണ്ണമായും തന്റെ ജീവിതമല്ലെന്നും മുരളി പറഞ്ഞു. അവസാനഭാഗങ്ങൾ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. സിനിമയില്‍ നിന്നും ഒരുപാട് പേര് വിളിച്ച് സഹായം വാഗ്ദാനം െചയ്തു. ജൂഡ് ആന്തണി വിളിച്ച് പുതിയ സിനിമ ചെയ്യാം എന്നു പറഞ്ഞു. പിന്തുണയ്ക്കുന്നവർ ഉള്ളതുകൊണ്ട് സിനിമയുമായി മുമ്പോട്ട് പോകുമെന്നും മുരളി കൂട്ടിച്ചേര്‍ത്തു.