ജീവിതത്തിലുണ്ടായ ബന്ധങ്ങളെ പറ്റി തുറന്നുപറഞ്ഞ് നടന്‍ ബാബു ആന്‍റണി. തെറ്റായ ഒരാളുമായി തനിക്ക് സൗഹൃദമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് നല്ല രീതിയില്‍ മുന്നോട്ടോ പോയില്ലെന്നും ബാബു ആന്‍റണി പറഞ്ഞു. ബന്ധം ടോക്സിക്കായി തോന്നിയപ്പോഴാണ് അവസാനിപ്പിച്ചതെന്നും ബാബു ആന്‍റണി പറഞ്ഞു. മനോരമ ന്യൂസിന്‍റെ നേരെ ചൊവ്വേ പരിപാടിയിലായിരുന്നു ബാബു ആന്‍റണിയുടെ തുറന്നുപറച്ചില്‍.
'കരിയറിൽ പാളിച്ച പറ്റിയ സംഭവമുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്. അത് 1994ലാണ് സംഭവിച്ചത്. ഞാൻ തെറ്റായ ഒരാളുമായി സൗഹൃദത്തിലായി. ആ സമയത്ത് ഞാൻ സിംഗിളായിരുന്നു. അതേസമയം മിംഗിളിങ്ങുമായിരുന്നു. എനിക്ക് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അയാളുമായുള്ള ബന്ധം ടോക്സിക്കായി തോന്നിയപ്പോൾ 1995ൽ ഞാൻ അത് അവസാനിപ്പിച്ചു.
അതുകൊണ്ട് തന്നെ ഒരുപാട് ചലഞ്ചസ് വന്നു. എന്റെ ഇമേജിനെ നശിപ്പിക്കുമെന്ന തരത്തിൽ ഒരുപാട് ഭീഷണികൾ വന്നു. എനിക്ക് ഉണ്ടായിരുന്ന ഓപ്ഷൻ ആ വ്യക്തി പറയുന്നത് കേട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോവുക... അതായത് എനിക്ക് യാതൊരു താൽപര്യവുമില്ലാത്ത ദുരന്തമായ ജീവിതം കൊണ്ടുപോകുവാൻ തയ്യാറാവുക അല്ലെങ്കിൽ എന്റെ ഇമേജ് കളഞ്ഞ് ജീവിതം സേഫ് ആക്കുക എന്നത് ആയിരുന്നു. അങ്ങനെ അവസാനം എന്റെ ലൈഫ് സംരക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. സിംഗിൾ ആയിരിക്കുമ്പോൾ പലതരത്തിലുള്ള ബന്ധങ്ങൾ ഉണ്ടാകും. സുഹൃത്താകാം, ഡേറ്റിങ് ആകാം പക്ഷെ അത് പ്രണയത്തിൽ കലാശിക്കണമെന്നില്ല. അതിന് മുമ്പ് തന്നെ ആ ബന്ധം ടോക്സിക്കായാൽ നമുക്ക് അതിൽ നിന്നും മാറാൻ സാധിക്കും. ആദ്യ പ്രണയത്തിനുശേഷം വിവാഹം വേണ്ടെന്നും സിനിമയുമായി മുന്നോട്ട് പോകാമെന്നും തീരുമാനിച്ചിരുന്നു. ടോക്സിക്കാണെന്ന് തോന്നിയാൽ മാറണം പ്രണയം ആഴമുള്ള വികാരമാണ്.
വിവാഹത്തിലേക്ക് ആ ബന്ധം എത്തിക്കാൻ താൽപര്യമില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. നാല് വർഷമൊന്നും ആ ബന്ധം ഉണ്ടായിരുന്നില്ല. കടൽ സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. പിന്നീട് എനിക്ക് മനസിലായി ഇത് തെറ്റായ ദിശയിലേക്കാണ് പോകുന്നതെന്ന്. അറേബ്യ ചെയ്യുന്ന സമയത്ത് ആ ബന്ധം ഞാൻ കട്ട് ചെയ്തു. ഒരു വർഷത്തെ പരിചയം മാത്രമെയുള്ളു. നാല് വർഷം ഒരുമിച്ച് താമസിച്ചിരുന്നുവെന്ന് അവർ പറയുന്നത് കേട്ടു. പഠനത്തിനും വിവാഹത്തിനും ഇടയിൽ ഞാൻ എവിടേയും സ്ഥിരമായി താമസിച്ചിട്ടില്ല. അന്ന് വിവിധ ഭാഷകളിൽ സിനിമ ചെയ്യുന്ന സമയമാണ്. മിക്കപ്പോഴും ഷൂട്ടിങ് ലൊക്കേഷനിലാകും. ഇതെല്ലാം 32 വർഷം മുമ്പ് നടന്ന സംഭവമാണ്. അതൊരു ചെറിയ സംഭവമാണ്. എന്റെ പോപ്പുലാരിറ്റി കാരണം ആ സമയത്ത് പത്രക്കാർ അടക്കം എല്ലാവരും ചേർന്ന് അതൊരു വേറെ ലെവലിലേക്ക് കൊണ്ടുപോവുകയായിരുന്നു. നാനയ്ക്ക് മാത്രമാണ് സത്യം അറിയാമായിരുന്നത്. ആറ് വർഷത്തോളം ആ വിവാദവും അതിനേകുറിച്ചും പത്രത്തിലും മറ്റും ചിലർ എഴുതികൊണ്ടിരുന്നു. ഒരു കാരണവശാലും ഞാൻ തിരിച്ച് വരരുതെന്ന് ലക്ഷ്യത്തോടെ. അവരെ ഉപകരണമാക്കിയതാണോയെന്ന് സംശയിക്കുന്നു. എന്നെ താറടിക്കാന്‍ സൃഷ്ടിച്ച ആസൂത്രിത വിവാദം.
അതുപോലെ പാം ഗ്രൂ എന്ന ഹോട്ടലിൽ വെഡ്ഡിങ് റിസപ്ഷൻ ഉണ്ടെന്ന് പറഞ്ഞ് കാർഡ് വരെ എന്റെ പേര് ഉൾപ്പെടുത്തി വിതരണം ചെയ്തു. പാം ഗ്രൂവിൽ ചായ കുടിക്കാൻ പോലും ഞാൻ പോയിട്ടില്ല. അന്ന് ഞാൻ യുഎസ്സിൽ ആയിരുന്നു. എന്നാണ് വിവാഹം നടന്നതെന്ന് പത്രക്കാർ പോലും ചോദിച്ചില്ല. എനിക്കൊരു തെറ്റ് പറ്റി. ഇത്രയും വർഷം ഞാൻ പ്രതികരിക്കാതിരുന്നത് ചെളി വെള്ളത്തിൽ ഇറങ്ങി വീണ്ടും ചെളി ശരീരത്തിൽ പുരളേണ്ടെന്ന് കരുതി. പിന്മാറുകയാണെങ്കിൽ കരിയറും ഇമേജും നശിപ്പിക്കുമെന്ന് പറഞ്ഞു,' ബാബു ആന്‍റണി പറഞ്ഞു.