Image: PTI,Manorama
വിജയ് നായകനായ ചിത്രം ജനനായകന്റെ ചോര്‍ന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെ ദൃശ്യങ്ങള്‍ കണ്ടെന്ന് നടിയും ബിജെപി പ്രവര്‍ത്തകയുമായ കസ്തൂരി. ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അണിയറ പ്രവര്‍ത്തകരുള്‍പ്പെടെ ആശങ്ക ഉയര്‍ത്തുന്നതിനിടെയാണ് സിനിമ കണ്ടെന്ന നടിയുടെ അവകാശവാദവും ചിത്രത്തെക്കുറിച്ചുളള വിലയിരുത്തലുകളും വരുന്നത്.
വാട്സാപ്പിലൂടെയും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിക്കുന്ന ഭാഗങ്ങള്‍ കണ്ടെന്നും കൃത്യമായ മൂന്ന് മണിക്കൂര്‍ പ്രപ്പോഗാന്‍ഡയാണ് ചിത്രമെന്നും കസ്തൂരി പറയുന്നു. ഈ ചിത്രം ജനം കണ്ടു കഴിഞ്ഞാല്‍ ടിവികെയ്ക്കാണ് ഗുണം ചെയ്യുകയെന്നും ബിജെപിക്കോ ഡിഎംകെയ്ക്കോ അല്ലെന്നും നടി പറയുന്നു. തമിഴക വെട്രികഴകത്തിന്റെ മൂന്ന് മണിക്കൂര്‍ നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണമാണ് ചിത്രമെന്നും കസ്തൂരി. അതേസമയം സിനിമയിലെ ഭാഗങ്ങള്‍ ചോര്‍ത്തിയത് തിരഞ്ഞെടുപ്പിനു മുന്‍പ് ജനങ്ങളിലേക്ക് എത്തിക്കാനാണെന്ന് സംശയിക്കുന്നതായും കസ്തൂരി കൂട്ടിച്ചേര്‍ക്കുന്നു.
സിനിമാഭാഗങ്ങള്‍ ചോര്‍ന്നതില്‍ വലിയ ആശങ്ക പങ്കുവച്ച കസ്തൂരി സെൻസർ ബോർഡിന്റെയും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും കണ്ണുവെട്ടിച്ച് ഇത്തരമൊരു ചിത്രം എങ്ങനെ ചോരുമെന്നും ചോദിക്കുന്നു. അതേസമയം തന്നെ തമിഴ്നാട് രാഷ്ട്രീയം പറയുന്ന ചിത്രം തിയറ്ററിലെത്താതിരിക്കാന്‍ ഡിഎംകെ ശ്രമിക്കുന്നുണ്ടെന്നും കസ്തൂരി കുറ്റപ്പെടുത്തി.
ടിവികെ അനുയായികള്‍ തന്നെയാകും ഈ ചോര്‍ച്ചയ്ക്കു പിന്നിലെന്നും നടി പറയുന്നു. തിരഞ്ഞെടുപ്പിന് മുന്‍പേ നേരാംവഴി ചിത്രം പുറത്തുവരില്ലെന്നും വോട്ടര്‍മാരെ സ്വാധീനിക്കാനാകും ഈ വഴി സ്വീകരിച്ചതെന്നും കസ്തൂരി. ജനനായകന്റെ എച്ച്ഡി ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ കെവിഎൻ പ്രൊഡക്ഷൻസിന്റെ പരാതിയിൽ ചെന്നൈ സൈബർ ക്രൈം പോലീസ് ആറ് പേരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അതിനിടെ ജനനായകൻ എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് ടിവിയിലൂടെ സംപ്രേഷണം ചെയ്ത കേസില്‍ കേബിൾ ചാനലുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 11-നാണ് ചിത്രം കോയമ്പത്തൂരിലെ ഒരു പ്രാദേശിക കേബിൾ ചാനലിലൂടെ നിയമവിരുദ്ധമായി സംപ്രേഷണം ചെയ്തത്. സംഭവത്തിൽ ചിത്രം ഓൺലൈനിലൂടെ ചോർന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെ ചിത്രം കേബിൾ ചാനലിലൂടെ പ്രദർശിപ്പിച്ചത് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്.