Screengrab : X/shubankar Mishra

മദ്യപിച്ച ശേഷം ചുറ്റുമുള്ളവരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും രാത്രിയില്‍ സ്ത്രീകളെ വിളിച്ച് അശ്ലീലം പറഞ്ഞിട്ടുണ്ടെന്നും തുറന്ന് പറഞ്ഞ് മുതിര്‍ന്ന ബോളിവുഡ് താരം പിയുഷ് മിശ്ര. മദ്യാസക്തി മനുഷ്യനെ നശിപ്പിക്കുന്ന ഒന്നാണെന്നും അതില്‍ നിന്നും പൂര്‍ണമുക്തി വൈദ്യശാസ്ത്രത്തിന് പോലും വാഗ്ദാനം ചെയ്യാന്‍ കഴിയില്ലെന്നും ശുഭാങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കവേ താരം പറഞ്ഞു. എന്നാല്‍ മദ്യപിച്ച് താന്‍ സെറ്റില്‍ പോകുകയോ, സിനിമയില്‍ അഭിനയിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യാസക്തിക്ക് അടിപ്പെട്ട് പോയ കാലത്ത് വേണ്ടെന്ന് വച്ചാല്‍ പോലും മദ്യപിക്കുമായിരുന്നുവെന്നും മദ്യം ഉള്ളിലെത്തുന്നത് വരെ ശരീരം വല്ലാതെയാകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 

'പിന്നീട് പശ്ചാത്തപിക്കേണ്ട പലതും മദ്യപിച്ച സമയത്ത് സംഭവിച്ചിട്ടുണ്ട്. ശ്ശേ, ഇത് ഞാനങ്ങനെയല്ലല്ലോ എന്ന് പലവട്ടം തോന്നിയിട്ടുണ്ട്. അമ്മയെപ്പോലും വളരെ ഉപദ്രവിച്ചിട്ടുണ്ട്'- പിയുഷ് വെളിപ്പെടുത്തി. കേട്ടാലറയ്ക്കുന്ന പലതും മദ്യത്തിന്‍റെ സ്വാധീനത്തില്‍ ചെയ്തുവെന്നും പിയുഷ് കൂട്ടിച്ചേര്‍ത്തു.' മദ്യപിച്ച് ലക്കുകെട്ട് രാത്രിയില്‍ സ്ത്രീകളെ ഫോണ്‍ വിളിക്കുകയും അശ്ലീലം പറയുകയും ചെയ്തിട്ടുണ്ട്. എന്താണ് പറഞ്ഞതെന്ന് പിറ്റേ ദിവസം രാവിലെ എനിക്ക് തന്നെ ഓര്‍മയുണ്ടാവില്ല. പിന്നീട് ആളുകള്‍ ഫോണിലൂടെ താന്‍ മോശമായി സംസാരിച്ചുവെന്ന് പറഞ്ഞിട്ടുണ്ട്. ഞാനങ്ങനെ ചെയ്തിട്ടില്ലെന്ന് ഞാന്‍ നിഷേധിച്ചിട്ടുമുണ്ട്. പക്ഷേ ചെയ്തെന്ന് അവര്‍ തെളിവുകള്‍ നിരത്തി. 

എന്‍റെ നിയന്ത്രണം ഏറെക്കുറെ നഷ്ടമായിരുന്നു. ചെയ്യാന്‍ പാടില്ലാത്തത്, ഇഷ്ടമില്ലാത്തത് ഒക്കെ ഞാന്‍ ചെയ്തു. ബോധമുള്ളപ്പോള്‍ ചെയ്യാന്‍ ഒരിക്കലും ചെയ്യാന്‍ സാധ്യതയില്ലാത്തവയായിരുന്നു അതെല്ലാം. തൊഴില്‍പരമായും അക്കാലത്ത് ഞാന്‍ ബുദ്ധിമുട്ടി. മദ്യാസക്തി ജോലിയെ ബാധിക്കാന്‍ തുടങ്ങി. ഒപ്പം ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ആളുകള്‍ പറയാന്‍ തുടങ്ങി. ആരും വിളിക്കാതെയായി'- പിയുഷ് ഓര്‍ത്തെടുത്തു. 2009ലുണ്ടായ ബ്രെയിന്‍ സ്ട്രോക്കാണ് തന്നെ പുതിയ മനുഷ്യനാക്കിയതിനെന്നും അതിന് ശേഷം ധ്യാനം ശീലമാക്കിയെന്നും ശരീരത്തിന്‍റെ ആഗ്രഹങ്ങളെ നിയന്ത്രിക്കാന്‍ പഠിച്ചുവെന്നും ദുശ്ശീലങ്ങളില്‍ നിന്ന് മുക്തനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Veteran Bollywood actor Piyush Mishra made a shocking confession about his past struggle with alcohol addiction during a podcast with Shubhankar Mishra. He admitted to making obscene phone calls to women at night while intoxicated and expressed deep regret for his behavior toward his mother and colleagues. Mishra revealed how his addiction led to a loss of self-control and professional opportunities. He credits a brain stroke in 2009 as the turning point that led him toward meditation and a sober life, helping him regain control over his physical and mental well-being.