പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടു കണ്ട അനുഭവം പറഞ്ഞ് വാചാലയായി നടൻ കൃഷ്ണകുമാറിൻ്റെ ഭാര്യ സിന്ധു കൃഷ്ണ. പ്രധാനമന്ത്രിയെ ദൂരെ നിന്നോ ചടങ്ങിനിടയിൽ വച്ചോ കാണേണ്ട, എന്നെങ്കിലും കാണുകയാണെങ്കിൽ പേഴ്‌സനലി കാണണം, സ്വകാര്യമായി സംസാരിക്കാൻ പറ്റണം എന്നത് കൃഷ്ണകുമാറിനോട് എപ്പോഴും പറയാറുണ്ടായിരുന്നു.അത് യാഥാർഥ്യമായപ്പോൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു. ഓരോരുത്തരോടും പ്രധാനമന്ത്രി വിശേഷങ്ങൾ ചോദിച്ചറിഞ്ഞുവെന്നും സിന്ധു കൃഷ്‌ണ തന്‍റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
'സോഷ്യൽ മീഡിയയിൽ നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാവും പ്രധാനമന്ത്രിയുടെ കൂടെയുള്ള ഞങ്ങളുടെ ഫോട്ടോസ്. ഓമിയുടെ കൂടെയുള്ള ഫോട്ടോ അദ്ദേഹം ഇൻസ്‌റ്റാഗ്രാമിൽ ഇട്ടിട്ടുണ്ടായിരുന്നു. അതു ഭയങ്കര സന്തോഷമുള്ള ഒരു കാര്യമായിരുന്നു. അവിടെ ഓഫിസിൽ പോയത് അതിലും വലിയ അനുഭവമായിരുന്നു. പ്രൈം മിനിസ്‌റ്റേഴ്‌സ് റെസിഡൻസിൽ ഒക്കെ എത്തുമ്പോൾ മനസ്സിൽ, 'അയ്യോ ദൈവമേ' എന്നൊക്കെയാണ് തോന്നിയത്'.
'എന്തൊക്കെ സംഭവിച്ചിട്ടുള്ള ഒരു സ്‌ഥലമാണ്, ആരൊക്കെ താമസിച്ചിട്ടുള്ള സ്‌ഥലമാണ്. ഞാൻ പിള്ളേരോട് പറഞ്ഞു. ഇന്ദിരാഗാന്ധിയൊക്കെ ഒക്കെ പ്രൈം മിനിസ്‌റ്റർ ആയിരുന്ന കാലമുണ്ടല്ലോ. ഇതിലേക്കൂടെ ഒക്കെ പണ്ട് കുഞ്ഞായിരുന്നപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒക്കെ ഓടി കളിച്ചിട്ടുണ്ടാവുമെന്ന്'.
'നരേന്ദ്രമോദി എന്നൊരു വ്യക്തിയെ കുറിച്ച് ഞാനൊക്കെ അറിഞ്ഞു തുടങ്ങിയത് 2010 മുതലാണ്. തുടർച്ചയായി ജയിച്ചു വന്ന ഗുജറാത്തിൻ്റെ മുഖ്യമന്ത്രിയായിരുന്നല്ലോ അദ്ദേഹം. 2014 ഇലക്ഷനു മുന്നേയാണ് ഭയങ്കരമായി അറിഞ്ഞു തുടങ്ങിയത്. എനിക്ക് വലിയ ഇഷ്‌ടമാണ് പ്രൈം മിനിസ്‌റ്ററിനെ. അദ്ദേഹത്തെ നേരിട്ട് കാണണമെന്ന് എനിക്കും പിള്ളേർക്കുമൊക്കെ വലിയ ആഗ്രഹമായിരുന്നു.'
'അവിടെ ചെന്നു കഴിയുമ്പോൾ നമ്മൾ എങ്ങനെ പെരുമാറണം എന്തു സംസാരിക്കണം എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു. പക്ഷേ നമ്മൾ കണ്ട ശേഷം ഒരുമിനിറ്റ് പോലും എടുത്തില്ല, എല്ലാ ടെൻഷനും മാറി. ഇപ്പോൾ നമ്മുടെ മുന്നിൽ ഇരിക്കുന്നത് ലോകത്തിലെ തന്നെ പ്രശസ്തനായ നേതാവ് ആണ്. അദ്ദേഹത്തിന് മുന്നിൽ ഒക്കെ ഇരിക്കുമ്പോൾ, പുള്ളിയുടെ ഒരു ഓറ നമുക്കും അനുഭവപ്പെടും. സ്‌റ്റേജിലും ടിവിയിലും കാണുന്നതുപോലെയല്ല, ആ ഓറ യാഥാർഥ്യമാണ്. അദ്ദേഹത്തിൽ മാജിക്കലായി എന്തോ ഉണ്ട്'.
'നമ്മുടെ അടുത്ത ബന്ധുവിന്‍റെ വീട്ടിൽ പോകുന്ന പോലെ, എല്ലാവരെയും അറിയാവുന്ന പോലയാണ് അദ്ദേഹം സംസാരിച്ചത്. ആ വികാരം പറഞ്ഞറിയിക്കാൻ വയ്യ, ഓമി അവിടെ എത്തിക്കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയിരുന്നു. നല്ല കാലാവസ്‌ഥയായിരുന്നു ആ സമയത്ത് അവിടെ . ഓമി എണീറ്റ സമയത്താണ് അദ്ദേഹത്തെ കാണാൻ പോയത്. അവൻ വലുതായി വരുമ്പോൾ, ഇന്നു വന്ന ഫോട്ടോ ഒക്കെ കാണുമ്പോൾ വിചാരിക്കും ശേ ഇച്ചിരി കൂടെ ചിരിച്ചുകൊണ്ടിരിക്കാമായിരുന്നുവെന്ന്.'
'ഞങ്ങളുടെ ആ അനുഭവം എങ്ങനെ വിവരിച്ചു തരണമെന്ന് അറിയില്ല. ഞങ്ങളെല്ലാവരും അദ്ദേഹത്തോട് സംസാരിച്ചു. ഇനി വീണ്ടും എന്നു കാണാൻ പറ്റും എന്ന വിചാരത്തോടെയാണ് അവിടെ നിന്നിറങ്ങിയത്. ഓമിക്ക് ഒരു ചോക്ലേറ്റ്, പ്രധാനമന്ത്രി നൽകിയിരുന്നു. അവൻ ചോക്ലേറ്റ് കഴിക്കാറായിട്ടില്ല, ആ ചോക്ലേറ്റ് ഒരു നിധിപോലെ ഇഷാനി ഇവിടെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഡയറി മിൽക്കിൻ്റെ ഒരു ചോക്ലേറ്റ് ആണത്'.
ഇതുപോലെ കാണണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് അമിതാഭ് ബച്ചൻ എന്നും സിന്ധു പറയുന്നു.' 96ൽ 'അമ്മ' ഷോയുടെ സമയത്ത് അമിതാഭ് ബച്ചൻ അതിഥായി വന്നിരുന്നു. പക്ഷേ അങ്ങനെയല്ല പേഴ്‌സനലി അദ്ദേഹത്തെ കാണണം, എന്നെങ്കിലും അത് സംഭവിക്കുമായിരിക്കും' എന്നായിരുന്നു സിന്ധു കൃഷ്‌ണയുടെ വാക്കുകൾ.