2026–ലെ ഏറ്റവും ഹൈപ്പുള്ള ചിത്രങ്ങളിലൊന്നായ 'ധുരന്ധര്‍ ദ് റിവഞ്ച്' റിലീസിനൊരുങ്ങുകയാണ്. നാളെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ആദ്യഭാഗത്തിലെ ചോരക്കളി വലിയ ചര്‍ച്ചയായിരുന്നു. രണ്ടാം ഭാഗത്തിലും ഇത് തുടരുമെന്ന സൂചനയാണ് ട്രെയിലറിലുണ്ടായിരുന്നത്. 'ധുരന്ധറി'ന്‍റെ സെന്‍സര്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. 

ചിത്രത്തിലെ വയലന്‍സ് രംഗങ്ങളിലില്‍ ചിലത് സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏകദേശം 1 മിനിറ്റ് 34 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് ചിത്രത്തിൽ നിന്ന് വെട്ടിമാറ്റിയത്. കൂടാതെ, അസ്വസ്ഥതയുണ്ടാക്കുന്ന ഉള്ളടക്കം ഉണ്ടെന്ന മുന്നറിയിപ്പ് ഉൾപ്പെടുത്താനും സെൻസർ ബോർഡ് നിർദേശിച്ചിട്ടുണ്ട്.

ചുറ്റിക കൊണ്ട് തലയ്​ക്കടിക്കുന്നത്, തല വെട്ടുന്നത്, സിമന്‍റ് കട്ട കൊണ്ട് തലക്ക് ഇടിക്കുന്നത്, കണ്ണ് തകര്‍ക്കുന്നത് മുതലായ രംഗങ്ങള്‍ക്ക് നിയന്ത്രണം നിര്‍ദേശിച്ചു. സബ്ടൈറ്റിലുകളിൽ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട തീയതികൾ തിരുത്താനും നിർദേശിച്ചു. ചിത്രത്തിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങളും വാർത്താ ദൃശ്യങ്ങളും ഉപയോഗിക്കാൻ അണിയറപ്രവർത്തകർ ഔദ്യോഗിക അനുമതി പത്രം സമർപ്പിച്ചിട്ടുണ്ട്. 'ധുരന്ധർ-2ൻ്'റെ ആകെ റൺടൈം 3 മണിക്കൂർ 49 മിനിറ്റാണ്. ഇത് ആദ്യ ഭാഗത്തേക്കാൾ 14 മിനിറ്റ് കൂടുതലാണ്.

ആദിത്യ ധർ സംവിധാനം ചെയ്യുന്ന ചിത്രം ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്നാണ് നിർമിക്കുന്നത്. സാറ അര്‍ജുന്‍, ആർ.മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ENGLISH SUMMARY:

Dhurandhar The Revenge is set to release tomorrow, with the film's censor details now revealed. The Censor Board has suggested cuts for certain violent scenes and advised including a trigger warning for disturbing content.