അടുത്തിടെയാണ് തമിഴ് സൂപ്പര്‍ താരവും ടിവികെ സ്ഥാപകനുമായ വിജയ്​യും നടി തൃഷയും ഒന്നിച്ച് ചെന്നൈയിലെ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. വിജയ്​യില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും അഭ്യൂഹങ്ങളും കനക്കുന്നതിനിടെയാണ് ഇരുവരും ഒന്നിച്ച് ഒരു ചടങ്ങില്‍ പ്രത്യക്ഷുപ്പെട്ടത്. ഇപ്പോളിതാ അടുത്തിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിനിടെ തൃഷയെ കുറിച്ച് നടന്‍ പാര്‍ഥിപന്‍ നടത്തിയ പരാമർശമാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.

മുമ്പ് തന്നോടൊപ്പം അഭിനയിച്ച അഭിനേതാക്കളെ കുറിച്ച് സംസാരിക്കവേയാണ് തൃഷയെ കുറിച്ചും പാര്‍ഥിപന്‍ സംസാരിച്ചത്. ഇരുവരും പൊന്നിയിൻ സെൽവനിൽ ഒരുമിച്ചഭിനയിച്ചിരുന്നു. അതുകൊണ്ടു തന്നെ പൊന്നിയിന്‍ സെല്‍വനില്‍ തൃഷയുടെ കഥാപാത്രമായിരുന്ന കുന്ദവ എന്ന കഥാപാത്രത്തിന്‍റേ പേര് പരാമർശിച്ചായിരുന്നു പാര്‍ഥിപന്‍റെ പ്രതികരണം. ചിത്രത്തില്‍ ചിന്ന പഴുവേട്ടരായർ ആയിട്ടായിരുന്നു പാര്‍ഥിപന്‍ എത്തിയത്. ‘ഈ കുന്ദവയെ കുറച്ച് ദിവസം വീട്ടിൽ ഇരുത്തുന്നതാണ് നല്ലത്, അവൾ പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്, കാരണം അത് ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു’ എന്നായിരുന്നു പാര്‍ഥിപന്‍റെ പരാമര്‍ശം. സംഭവം സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാകുകയും പാര്‍ഥിപനെ വിമര്‍ശിച്ചും അനുകൂലിച്ചും ആളുകള്‍ എത്തുകയും ചെയ്തു.

പിന്നാലെ മറുപടിയുമായി തൃഷ എത്തി. ‘കൈയിൽ മൈക്ക് ഉണ്ടായതുകൊണ്ട് അതിലൂടെ ഒരാള്‍ നടത്തുന്ന പരാമര്‍ശം വലിയ ബുദ്ധിയുള്ള പരാമര്‍ശമോ തമാശയോ ആകുന്നില്ല. മറിച്ച് അയാള്‍ പറയുന്ന വിഡ്ഢിത്തം കുറച്ചുകൂടി ഉറക്കെ കേൾക്കാം എന്നുമാത്രം’ എന്നാണ് തൃഷ തന്‍റെ ഇന്‍സ്റ്റാഗ്രം സ്റ്റോറിയില്‍ കുറിച്ചത്. പാര്‍ഥിപന്‍റെ പേര് പരാമര്‍ശിക്കാതെയായിരുന്നു തൃഷയുടെ മറുപടി. ഇത്തരം തരംതാണ പരാമര്‍ശങ്ങള്‍, ആരെയാണോ ലക്ഷ്യം വയ്ക്കുന്നത്, അവരേക്കാൾ ഉപരി പറയുന്ന ആളുടെ നിലവാരത്തെയാണ് സൂചിപ്പിക്കുന്നതെന്നും തൃഷ കുറിച്ചു.

വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി നല്‍കുകയും അതിന്‍റെ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തതിന് പിന്നാലെയാണ് വിജയ്​യും നടി തൃഷയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തിയാര്‍ജിച്ചത്. വിജയ് ഒരു നടിയുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് സംഗീത ഹര്‍ജിയില്‍ ആരോപിക്കുന്നത്. സംഭവത്തില്‍ തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, ദിവസങ്ങളോളം പ്രതികരിക്കാതിരുന്ന വിജയ് മാർച്ച് 7 ന് തമിഴഗ വെട്രി കഴകം സംഘടിപ്പിച്ച വനിതാ ദിന പരിപാടിയിൽ ഇക്കാര്യം പരോക്ഷമായി സൂചിപ്പിക്കുകയുണ്ടായി. ‘അടുത്ത കാലത്ത് ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്, നിങ്ങളെല്ലാവരും ആ ആരോപണങ്ങൾക്കെതിരെ പോരാടുകയും അതില്‍ വേദനിക്കുകയും ചെയ്യുന്നവരാണ്. അതു കാണുമ്പോള്‍ എനിക്കും വേദന തോന്നുന്നു. അതെല്ലാം ഞാൻ നോക്കിക്കൊള്ളാം. നമുക്ക് ജനങ്ങളുടെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ആ പ്രശ്നം വിട്ടേക്ക്. അതോര്‍ത്ത് വിഷമിക്കേണ്ടതില്ല. ആത്മവിശ്വാസത്തോടെയിരിക്കുക. നല്ല കാര്യങ്ങൾ മാത്രമേ സംഭവിക്കൂ’ എന്നായിരുന്നു വിജയ്‌യുടെ പ്രതികരണം.

ഈ അഭ്യൂഹങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ കൽപ്പാത്തി എസ് സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ തൃഷ വിജയ്‌ക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഇരുവരും ഒരുമിച്ച് വേദിയിൽ എത്തുകയും നവദമ്പതികൾക്കൊപ്പം ഫോട്ടോ എടുക്കുകയും ഒരുമിച്ച് തിരിച്ച് പോകുകയും ചെയ്തു. അതേസമയം, രാഷ്ട്രീയപ്രേരിതമാണ് നിലവിലെ വിവാദങ്ങളെന്നും വിജയ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിരിക്കെ കുടുംബപ്രശ്നങ്ങള്‍ വാര്‍ത്തയാകുന്നതില്‍ ദുരൂഹതയുണ്ടെന്നുമാണ് ടിവികെ പാര്‍ട്ടിപ്രവര്‍ത്തകര്‍ പറയുന്നത്.

തമിഴ് സിനിമാ ലോകത്തെ സൂപ്പര്‍ ജോഡികളായിരുന്നു വിജയും തൃഷയും. ലിയോയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. വിജയ് തനിക്ക് തന്‍റെ കംഫര്‍ട്ട് സോണ്‍ ആണെന്നും വീടാണെന്നും ആശ്വാസമാണെന്നും സ്നേഹബഹുമാനങ്ങള്‍ തനിക്ക് താരത്തോട് ഉണ്ടെന്നും തൃഷ നേരത്തേ തുറന്ന് പറഞ്ഞിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സൗഹൃദം തനിക്ക് വിജയിനോടുണ്ടെന്നും താരം അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു.

ENGLISH SUMMARY:

The controversy surrounding Tamil superstar Vijay’s divorce and his alleged relationship with actress Trisha has taken a new turn. Recently, actor Parthiban made a provocative comment about Trisha, suggesting her character 'Kundavai' should stay home to avoid trouble. Trisha responded sharply on Instagram, calling such remarks a display of the speaker's lack of intelligence. Amidst Vijay's wife Sangeetha filing for divorce alleging an extramarital affair, Vijay addressed supporters on March 7, 2026, urging them not to be pained by such allegations. Despite the rumors, Vijay and Trisha were recently seen together at a high-profile wedding in Chennai. Stay updated on the latest developments in TVK leader Vijay's personal and political life.