ആരാധകരുടെ പ്രാര്‍ഥനയും സഹപ്രവര്‍ത്തകരുടെ സഹായവും രക്ഷയായില്ല. കന്നഡ ടെലിവിഷന്‍ താരം രശ്മി ലീല അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു കഴിഞ്ഞദിവസം 37കാരിയിയ രശ്മിയുടെ അന്ത്യം. ഭര്‍ത്താവ് സരിക്കു മഞ്ജു ആണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
2019 മുതൽ ശ്വാസകോശത്തെ ബാധിക്കുന്ന 'പൾമണറി ഫൈബ്രോസിസ്' (Pulmonary Fibrosis) എന്ന രോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു നടി. ചികില്‍സക്ക് പണം തികയാതെ വന്നതോടെ 2024ല്‍ ഭര്‍ത്താവ് മഞ്ജു പൊതുജനത്തോട് സഹായാഭ്യര്‍ഥനയുമായി എത്തിയിരുന്നു. വീണ്ടും നില വഷളായതിനെത്തുടർന്ന് ഈ മാസം ആദ്യം ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.
19 ലക്ഷം രൂപ ചിലവ് വന്ന ശസ്ത്രക്രിയക്കായി രശ്മിയുടെ സഹപ്രവര്‍ത്തകരും ആരാധകരും ധനയഹായവുമായി ഒന്നിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്കുശേഷമുള്ള സങ്കീർണ്ണതകൾ ഇവരുടെ നില വീണ്ടും വഷളാക്കി. തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്. ഇവർക്ക് ഒരു മകളുണ്ട്. കന്നഡ സിനിമാ-സീരിയൽ രംഗത്തെ പ്രമുഖർ താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.