മോളിവുഡിനും രാജ്യത്തിനും അഭിമാനമായി ഭ്രമയുഗം സിനിമ. രാഹുല്‍ സദാശിവം–മമ്മൂട്ടി ടീം ഒന്നിച്ച ഭ്രമയുഗം ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 7.30ക്കായിരുന്നു സ്ക്രീനിങ്. ഇതിനിടെ വേദിയില്‍ നടന്ന സ്പീച്ചിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഭ്രമയുഗത്തെ പറ്റി പറയുമ്പോള്‍ മോളിവുഡ് ലെജന്‍റ് എന്നാണ് മമ്മൂട്ടിയെ വിശേഷിപ്പിച്ചത്. കരഘോഷത്തോടെയായിരുന്നു മമ്മൂട്ടിയെ പറ്റിയുള്ള പരാമര്‍ശത്തെ വേദി സ്വീകരിച്ചത്. സംവിധായകന്‍ രാഹുല്‍ സദാശിവന്‍റേയും നടന്‍ അര്‍ജുന്‍ അശോകന്‍റേയും പേരുകളും അവതാരക പരാമര്‍ശിച്ചിരുന്നു.
അക്കാദമി മ്യൂസിയത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന്‍റേയും മമ്മൂട്ടിയുടെ ഇന്‍ട്രൊ സീനും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അക്കാദമി മ്യൂസിയത്തിന്റെ ‘Where the Forest Meets the Sea’ എന്ന ചലച്ചിത്ര വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.
ഓസ്കർ അക്കാദമിയുടെ പ്രത്യേക സ്ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഭ്രമയുഗം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ആഗോള സിനിമാ പ്രേമികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള നാടോടിക്കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിരിക്കുന്ന വിവിധ ചിത്രങ്ങളാണ് ഈ പരമ്പരയിൽ പ്രദർശിപ്പിക്കുന്നത്. മിഡ്സമ്മർ (2019), ഹാക്സൻ (1922), ലാ ല്ലോറോണ (2019), ദി വിച്ച് (2015), വിയ് (1967), യു വോണ്ട് ബി എലോൺ (2022), അണ്ടർ ദി ഷാഡോ (2016), ദി വിക്കർ മാൻ (1973), ഹിസ് ഹൗസ് (2020), ഒനിബാബ (1965) എന്നിവയാണ് ഈ പരമ്പരയിൽ പ്രദർശിപ്പിക്കപ്പെടുന്ന മറ്റു ചിത്രങ്ങൾ.
രാഹുല്‍ സദാശിവന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലൊരുക്കിയ ചിത്രം വലിയ വിജയമായത് രണ്ട് വര്‍ഷം മുന്നേ തന്നെ രാജ്യമാകെ ചര്‍ച്ചയായിരുന്നു. സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ഡാ ദാസ്, മണികണ്ഠന്‍ ആചാരി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.