ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ കുഞ്ഞിനോട് സംസാരിച്ചിരുന്നതായി നടി കിയാര അദ്വാനി. 'വാർ 2'-ലെ ആക്ഷൻ രംഗങ്ങളും ഗ്ലാമറസ് രംഗങ്ങളും തന്‍റെ മകൾ ജനിച്ച ശേഷം കാണുമ്പോൾ എങ്ങനെയുണ്ടാകുമെന്നതിനെക്കുറിച്ച് അവര്‍ക്ക് ആശങ്കകളുണ്ടായിരുന്നു. സ്ക്രീനിൽ കാണുന്നത് വെറും അഭിനയം മാത്രമാണെന്നും അമ്മ യഥാർത്ഥത്തിൽ അങ്ങനെയല്ലെന്നും മകളെ മുൻകൂട്ടി ധരിപ്പിക്കാനായിരുന്നു താരത്തിന്‍റെ ശ്രമം. വോഗിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.
'അഭിനയിച്ചുകൊണ്ടിരുന്ന സിനിമകളുടെ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും മാത്രമേ അന്ന് താന്‍ ഗര്‍ഭിണിയാണെന്ന് അറിയുമായിരുന്നുള്ളൂ, സിനിമയിലെ ആക്ഷന്‍ രംഗങ്ങൾ അഭിനയിക്കുമ്പോള്‍ ഗർഭസ്ഥ ശിശുവിനെ ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. അമ്മ അഭിനയിക്കുക മാത്രമാണ്, പേടിക്കേണ്ട എന്ന് വയറില്‍ തലോടി മകളോട് നിരന്തരം പറയാറുണ്ടായിരുന്നു' കിയാര പറഞ്ഞു. സിനിമയിലെ ആക്ഷൻ രംഗങ്ങളും തീവ്രമായ വൈകാരിക രംഗങ്ങളും കാണുമ്പോൾ കുഞ്ഞിന് അത് വലിയൊരു അത്ഭുതമായിരിക്കുമെന്നും, എന്നാൽ സ്ക്രീനിലെ അമ്മയും ജീവിതത്തിലെ അമ്മയും രണ്ടാണെന്ന് അവൾ തിരിച്ചറിയണമെന്നും കിയാര ആഗ്രഹിക്കുന്നു.
അമ്മയായ ശേഷമുള്ള തന്‍റെ പുതിയ ജീവിതത്തെ കിയാര ഏറെ ആവേശത്തോടെയാണ് കാണുന്നത്. ഗർഭകാലത്തിന് മുൻപ് ചിത്രീകരിച്ച 'വാർ 2' പോലുള്ള വലിയ സിനിമകൾ ഇനി തിരിഞ്ഞു നോക്കുമ്പോൾ തന്‍റെ കരിയറിലെ സുപ്രധാന അടയാളങ്ങളായിരിക്കുമെന്ന് താരം വിശ്വസിക്കുന്നു. മകൾ വളർന്നു വരുമ്പോൾ അമ്മയുടെ ഈ കഠിനാധ്വാനവും അഭിനയത്തോടുള്ള ആവേശവും കണ്ട് അവൾക്ക് അഭിമാനം തോന്നണമെന്നാണ് തന്‍റെ ആഗ്രഹമെന്നും കിയാര കൂട്ടിച്ചേർത്തു. കഴിഞ്ഞ ജൂലായിലാണ് താരദമ്പതിമാരായ കിയാര അദ്വാനിക്കും സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്.