തന്റെ പേരും ചിത്രങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജിയുമായി നടി ഐശ്വര്യ റായ്. തന്‍റെ സ്വകാര്യതയും ഒരു വ്യക്തി എന്ന നിലയിലുള്ള അവകാശങ്ങളും സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് താരം ഹര്‍ജി നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ വിശദാംശങ്ങള്‍ ഐശ്വര്യയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ ഐശ്വര്യയുടെ എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ഉള്ളടക്കങ്ങള്‍ വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും യൂട്യൂബിൽ പ്രചരിക്കുന്ന മോർഫ് ചെയ്ത ചിത്രങ്ങൾ ഉള്ള സ്ക്രീൻഷോട്ടുകൾ ഐശ്വര്യ റായിയുടേതല്ലെന്നും എല്ലാം എഐ സൃഷ്ടിച്ചതാണെന്നും ഐശ്വര്യയുടെ അഭിഭാഷകനായ അഭിഭാഷകൻ സന്ദീപ് സേത്തി പറയുന്നു. ലൈംഗിക താല്‍പര്യങ്ങള്‍ക്കായി മോര്‍ഫ് ചെയ്ത സ്വകാര്യ ചിത്രങ്ങൾ ഉള്‍പ്പെടെ പ്രചരിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഇതിനുപുറമെ ഐശ്വര്യയുടെ ചിത്രങ്ങളുള്ള വാൾപേപ്പറുകള്‍, ടീ-ഷർട്ടുകള്‍, കോഫി മഗുകള്‍ എന്നിവ വിൽക്കുന്നതായും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഹര്‍ജിയില്‍ വാദം കേട്ട കോടതി അനുമതിയില്ലാതെ ചിത്രങ്ങൾ അടക്കം ഉപയോഗിക്കുന്നത് തടയാൻ ഇടക്കാല ഉത്തരവിറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേസ് അടുത്തവർഷം ജനുവരി 15 ന് പരിഗണിക്കും.