നടന്‍ ബാബുരാജ് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ച് ഒട്ടേറെ താരങ്ങള്‍ എത്തിയിരുന്നു. ഇത്തരത്തില്‍ നടന്‍ അനൂപ് ചന്ദ്രന്‍ സംഘടനയിലെ അംഗങ്ങള്‍ക്ക് അയച്ച വിഡിയോ സന്ദേശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതില്‍ ബാബുരാജിനൊപ്പം തന്നെ അനൂപ്  നടി അന്‍സിബയ്ക്കെതിതരെയും  വിമര്‍ശനങ്ങള്‍ ഉന്നയിച്ചു

അന്‍സിബ ഹസന്‍ ബാബുരാജിന്‍റെ അനുയായിയാണെന്നും  താരം മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടി ഏറെ വേദനിപ്പിച്ചെന്നും അനൂപ് പറയുന്നു. സില്‍ബന്തി രാഷ്ട്രീയം ഇനിയും കൂടിയാല്‍ ഈ സംഘടനയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയാകുമെന്നും സിനിമയെക്കുറിച്ച് ആധികാരികമായി പഠിച്ച സ്ത്രീകളെ അപഹസിക്കലാണ് ഇവരുടെ പണിയെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.

അനൂപിന്‍റെ വാക്കുകള്‍

ഒരാള്‍ ഒരു സംഘടനയുടെ തലപ്പത്തേക്ക് വരുമ്പോള്‍ ആദ്യം ചെയ്യുന്നത് സില്‍ബന്തികളെ സൃഷ്ടിക്കലാണ്. സിനിമയെക്കുറിച്ച് ജ്ഞാനമോ ബോധമോ ഇല്ലാത്തവരാണ് സില്‍ബന്തികളായി ഇവര്‍ക്ക് സിന്ദാബാദ് വിളിക്കുന്നത്.  ഈ സില്‍ബന്തികളില്‍ ചില സ്ത്രീകളുമുണ്ട്. ഇവരുടെ പ്രധാനപണി അമ്മ അസോസിയേഷനെക്കുറിച്ചും സിനിമ എന്ന മാധ്യമത്തെക്കുറിച്ചുമൊക്കെ ആധികാരികമായി പഠിച്ച സ്ത്രീകളെ അപഹസിക്കുക എന്നുള്ളതാണ്. അങ്ങനെ അപഹസിക്കപ്പെടുന്നവരില്‍ പ്രധാനികളാണ് കുക്കു പരമേശ്വരനും ശ്വേത മേനോനും അനന്യയും സരയുവുമൊക്കെ. 

സില്‍ബന്തി രാഷ്ട്രീയം ഇനിയും കൂടിയാല്‍ ഈ സംഘടനയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയാകും. സില്‍ബന്തികള്‍ക്ക് സമ്മാനമോ അവസരമോ പണമോ സല്‍ക്കാരമോ എന്താണ് കിട്ടിയത് എന്ന് എനിക്ക് അറിയില്ല. അത് വിശദമായി അന്വേഷിക്കേണ്ടിയിരിക്കുന്നു. ബാബുരാജ് എന്ത് പറഞ്ഞാലും അതുപോലെ അനുസരിക്കുന്ന സില്‍ബന്തികളില്‍ പ്രധാനിയായ അന്‍സിബയെന്ന കുട്ടിയോട് പത്രക്കാര്‍ ഒരു ചോദ്യം ചോദിച്ചു. ആരോപണവിധേയരായവരെല്ലാം മാറിനില്‍ക്കേണ്ടതല്ലേ എന്ന് ചോദിച്ചപ്പോള്‍ ആ കുട്ടി പറഞ്ഞ മറുപടി കണ്ടപ്പോള്‍ എനിക്ക് അത്രയേറെ ഹൃദയവേദനയുണ്ടാക്കി. 

മന്ത്രിമാരും രാഷ്ട്രീയക്കാരുമൊക്കെ ആരോപണവിധേയരായി എന്നിട്ടും അവരൊക്കെ മല്‍സരിക്കുന്നില്ലേ എന്നാണ്. അവരാരും ബലാല്‍സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യമെടുത്തിട്ടല്ല മല്‍സരിക്കുന്നത്. അങ്ങനെയുള്ള ഒരാള്‍ മല്‍സര രംഗത്ത് വരുന്നത് അത്യന്തം അപകടമുണ്ടാക്കും. 

ENGLISH SUMMARY:

Actor Anoop Chandran expressed that he was hurt by the words of actress Ansiba. Though the exact context of her remarks remains unclear, Anoop stated that her comments were personally painful and disappointing.