ജോജുവിന്റെ ചുരുളി പരാമര്‍ശത്തിന് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഏറെ ചര്‍ച്ച ചെയ്യുപ്പെടുകയും ജനശ്രദ്ധയാക്രഷിക്കുകയും ചെയ്ത ചിത്രമാണ് ചുരുളി. ചിത്രത്തിലെ കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന തെറി പദങ്ങള്‍ വലിയ വിവാദങ്ങള്‍ക്കും കാരണമായിരുന്നു.
എന്നാല്‍ ഈയിടെ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജ് സനിമയ്ക്കെതിരെ പരാമര്‍ശങ്ങളുമായി എത്തിയിരുന്നു. അന്ന് ചിത്രത്തിന് രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ തന്നോട് പറയാതെയാണ് തെറി പറയുന്ന ഭാഗം റിലീസ് ചെയ്തതെന്നും ജോജു പറഞ്ഞിരുന്നു.
''തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് ഞാന്‍ തെറി പറഞ്ഞ് അഭിനയിച്ചത്. പക്ഷെ അവരത് റിലീസ് ചെയ്തു. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. അങ്ങനെയാണ് വരുന്നതെന്ന് പറയേണ്ട മര്യാദയുണ്ടായിരുന്നു. അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല'' എന്നിങ്ങനെയായിരുന്നു ജോജു പ്രതികരിച്ചത്.
എന്നാല്‍ തങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചിച്ചില്ലെന്നും ഇനി അവസരം ലഭിക്കുകയാണെങ്കില്‍ ചുരുളി ഉറപ്പായും തിയറ്ററില്‍ റിലീസ് ചെയ്യുമെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും കമ്മിറ്റിയെ വെച്ചന്വേഷിച്ച ഭാഷയെകുറിച്ചുള്ള ഹൈക്കോടതി വിധിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പള വിവരങ്ങളും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.