ഉണ്ണി മുകുന്ദന്‍– വിപിന്‍ കുമാര്‍ തര്‍ക്കത്തില്‍ പ്രതികരണവുമായി സംവിധായകന്‍ മേജര്‍ രവി. ഉണ്ണി ഇടിച്ചു എന്നു പറയുമ്പോൾ ചിലപ്പോൾ ഇടിച്ചിട്ടുണ്ടാകും. പക്ഷേ അതിന്‍റെ കാരണമെന്തെന്ന് ആര്‍ക്കും അറിയില്ലയെന്നും മേജര്‍ രവി പറഞ്ഞു. തനിക്ക് ഉണ്ണിയെ സംരക്ഷിക്കേണ്ട ബാധ്യതയില്ല. വളരെ പക്വത കുറഞ്ഞ കുട്ടി എന്നാണ് താൻ അവനെ വിളിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ സിനിമയുടെ പ്രമോഷനിടെ ഓണ്‍ലൈന്‍ ചാനലുകളോടായിരുന്നു മേജര്‍ രവിയുടെ പ്രതികരണം.
'ഞാനറിയുന്ന ഒരു ഉണ്ണിയുണ്ട്. ഇന്ന് മലയാള സിനിമയിൽ ഉണ്ണി മുകുന്ദനുണ്ടെങ്കിൽ, പത്ത് ഇരുപത് വർഷം മുമ്പേ 21000 രൂപ അഡ്വാൻസ് കൊടുത്തിട്ട് അദ്ദേഹവുമായി ഒരു സിനിമയ്ക്കു കരാർ ഒപ്പിട്ട വ്യക്തിയാണ് ഈ മേജർ രവി. അന്ന് ഈ ഉണ്ണി മുകുന്ദനെ ആരും അറിയുക പോലുമില്ലായിരുന്നു. ‘മാടക്കൊല്ലി’ എന്നൊരു സിനിമയായിരുന്നു ഞങ്ങൾ ചെയ്യേണ്ടിയിരുന്നത്. പക്ഷേ പല കാരണങ്ങളാൽ ആ സിനിമ നടന്നില്ല. അതിനുശേഷം പലയിടത്തും ഉണ്ണി മുകുന്ദൻ, മേജർ രവിയെ എടുത്തിട്ട് ഇടിച്ചു, മുക്കി എന്നൊക്കെ പറഞ്ഞ് വാർത്തകൾ വന്നു. അതെല്ലാം വളരെ സന്തോഷത്തോടെ നിങ്ങൾ പബ്ലിഷ് ചെയ്തു.
ഞാനൊന്നു പറയട്ടെ, ഒരു വാർത്ത കേൾക്കുമ്പോള്‍ പെട്ടന്ന് എടുത്തുചാടരുത്. ഉണ്ണി ഇടിച്ചു എന്നു പറയുമ്പോൾ ചിലപ്പോൾ ഇടിച്ചിട്ടുണ്ടാകും. പക്ഷേ അതിന്‍റെ കാരണമെന്തെന്ന് നിങ്ങൾക്കാർക്കും അറിയില്ല. അത് വിടൂ. ഉണ്ണി മുകുന്ദനെ തെറി വിളിച്ചോ ഇല്ലയോ എന്ന് നമുക്കറിയില്ല, എന്താണ് സംഭവിച്ചതെന്നും അറിയില്ല. ഞാൻ അടിച്ചിട്ടില്ലെന്ന് ഉണ്ണി പറഞ്ഞല്ലോ. കാരണം ചാർജ് ഷീറ്റ് വന്നു കഴിഞ്ഞാൽ അടിച്ചുവെന്ന് പറയാൻ പറ്റില്ല. പിന്നെ എന്തു തന്നെയായാലും കോടതിയിലെത്തി നമ്മൾ അത് സ്ഥിരീകരിക്കണം. അതുകൊണ്ട് ഉണ്ണി പറഞ്ഞത് വിശ്വസിക്കുക. നിലപാട് ഇത്രയേ ഒള്ളൂ. ഇനി വിപിൻ വിളിച്ചു പറയുകയാണ്, എന്നെ അടിച്ചു എന്നു പറഞ്ഞാൽ പിന്നെ ബാക്കിയുള്ളത് നോക്കാം. രണ്ടുപേരുടെയും അടുത്ത് നടന്നതെന്തെന്ന് ചോദിക്കണം.
ഉണ്ണി മുകുന്ദൻ എന്ന വ്യക്തി ബിജെപിക്കാരനോ ആർഎസ്എസുകാരനോ അല്ല, ഉണ്ണി മുകുന്ദന് പാർട്ടി മെംബർഷിപ്പുമില്ല. എനിക്ക് ഉണ്ണിയെ സംരക്ഷിക്കേണ്ട ബാധ്യതയുമില്ല. ഒരു കലാകാരൻ എന്ന നിലയ്ക്ക് തമാശയായിട്ടാണ് തോന്നിയത്. വളരെ പക്വത കുറഞ്ഞ കുട്ടി എന്നാണ് ഞാൻ അവനെ വിളിക്കുക. ഞാനൊരാളെയും പിന്തുണയ്ക്കുകയല്ല. ഉണ്ണിക്ക് 37 വയസ്സായി, അതിന്‍റെ ഒരു പക്വത കാണിക്കണം. വിപിനും നാൽപതിനടുത്ത് പ്രായം ഉണ്ടാകും. രണ്ടുപേർക്കും അവരുടേതായ കാരണങ്ങൾ ഉണ്ടാകാം,’മേജർ രവി പറഞ്ഞു.