സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രമാണ് റെട്രോ. റിലീസിന് പിന്നാലെ തിയേറ്ററിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം പരാജയമാണെന്ന് വ്യാപക പ്രചാരണവുമുണ്ടായി. എന്നാല്‍ ഇപ്പോഴിതാ ഇത്തരം പ്രചാരണങ്ങളെ തള്ളി റെട്രോയുടെ ലാഭത്തില്‍ ഒരു വിഹിതം ജീവകാരുണ്യ സംഘടനയായ അഗരം ഫൗണ്ടേഷന് കൈമാറിയിരിക്കുകയാണ് നടൻ സൂര്യ. ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികളുടെ പഠനസഹായത്തിനായി 10 കോടി രൂപയാണ് നടൻ സംഭാവന നൽകിയത്.
പങ്കുവെക്കലിലാണ് ഏറ്റവും വലിയ സന്തോഷം ഇരിക്കുന്നത്. ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് വ്യക്തിത്വവും അര്‍ഥവും നല്‍കിയ സമൂഹത്തിന് എന്തെങ്കിലും മടക്കി നല്‍കുന്നതില്‍ എനിക്ക് കൃതജ്ഞതയുണ്ടെന്നും റെട്രോയ്ക്ക് നല്‍കിയ പിന്തുണ തനിക്ക് സന്തോഷവും കരുത്തും പകരുന്നുവെന്നും താരം പറഞ്ഞു.
പ്രണയവും പ്രതികാരവുമൊക്കെ നിറഞ്ഞ സിനിമ 1990കളിലെ കഥയാണ് പറയുന്നത്. 168 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ഗ്യാങ്സ്റ്ററായാണ് സൂര്യ ചിത്രത്തിലെത്തുന്നത്. ചാപ്ലിൻ എന്ന മലയാളി ഡോക്ടറായി നടന്‍ ജയറാമും ചിത്രത്തിലെത്തുന്നുണ്ട്. ആദ്യ ആറ് ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 104 കോടിയാണ് ചിത്രം നേടിയ കളക്ഷന്‍.
നാസർ, സുജിത് ശങ്കർ, കരുണാകരൻ, സിങ്കംപുലി, വിധു, അവിനാശ്, തരക്, പ്രേം കുമാർ, ഉദയ് മഹേഷ്, രമ്യ സുരേഷ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണനാണ്. സൂര്യയുടെ 2D എന്റർടൈൻമെന്റ്സും കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.