ടിവികെ അധ്യക്ഷനും നടനുമായ വിജയിയെ രൂക്ഷമായി വിമര്‍ശിച്ച് സത്യരാജിന്റെ മകള്‍ ദിവ്യ. നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തൃഷയും വിജയിയും ഒരുമിച്ച് വിമാനത്തില്‍ യാത്ര ചെയ്ത സംഭവം സൂചിപ്പിച്ചായിരുന്നു വിമര്‍ശനം. വിജയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം.
ഡിഎംകെ വേദിയില്‍ സംസാരിക്കുമ്പോഴാണ് ദിവ്യ സത്യരാജ് ടിവികെ അധ്യക്ഷന്‍ കൂടിയായ വിജയിയെ വിമര്‍ശിച്ചത്. അടുത്തിടെ ഡിഎംകെയില്‍ ചേര്‍ന്ന ദിവ്യ മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെയും പ്രശംസിക്കുകയും ചെയ്തു. ഡിഎംകെ നേതാക്കളായ എം കരുണാനിധിയും എംകെ സ്റ്റാലിനും തമിഴ്‌നാടിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ എടുത്തു പറഞ്ഞായിരുന്നു ദിവ്യയുടെ 12 മിനുട്ട് നീണ്ട പ്രസംഗം.
‘ഉദയനിധി സ്റ്റാലിനെ കുറിച്ച് സംസാരിക്കുന്നത് പോലും അഭിമാനമാണ്. എസി കാരവനില്‍ മാത്രം ഇരിക്കുന്ന നേതാവല്ല അദ്ദേഹം. സുഹൃത്തിന്റെ വിവാഹത്തിന് മറ്റൊരു സുഹൃത്തിനൊപ്പം യാത്ര ചെയ്ത വ്യക്തിയുമല്ല. ഉദയനിധി സ്റ്റാലിന്‍ അത്തരം വഷളനായ രാഷ്ട്രീയക്കാരനല്ല. കഠിനധ്വാനിയും അച്ചടക്കത്തോടെ ചുമതല നിര്‍വഹിക്കുന്ന വ്യക്തിയാണ് ഉദയനിധി’ ദിവ്യ പറഞ്ഞു.
അതേസമയം വഖഫ് ഭേദഗതിക്കെതിരെ വിജയ് രംഗത്ത് വന്നിരുന്നു. ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ചു വിജയ് സുപ്രീം കോടതയില്‍ ഹർജി നൽകി. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. വഖഫ് ബില്ലിനെതിരെ സംസ്ഥാന വ്യാപകയായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും പാർട്ടി നേതൃയോഗത്തിൽ പ്രമേയം പാസാക്കുകയും ചെയ്‌തതിനു ശേഷം ആണ് വിജയ് കോടതിയെ സമീപിക്കുന്നത്.