വിജയ്യുടെ ടിവികെ പാര്‍ട്ടിയുടെ റാലിക്ക് അനുമതി നല്‍കാതെ പൊലിസ്. ഈ മാസം 16 ന് ഈ റോഡ് നടത്താനിരുന്ന പാര്‍ട്ടിക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. ഈറോഡ്–പെരുന്തുറൈ റോഡിലെ ഗ്രൗണ്ടിൽ റാലി നടത്താനായിരുന്നു പാർട്ടി അനുമതി തേടിയത്. എന്നാല്‍ സ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പൊലിസ് അനുമതി നിഷേധിച്ചത്. ഇവിടെ റാലി നടത്താന്‍ അനുമതി നല്‍കാനാവില്ലെന്ന് പൊലിസ് സൂപ്രണ്ട് എ. സുജാത അറിയിക്കുകയായിരുന്നു. റാലിയില്‍ പങ്കെടുക്കാന്‍ വന്‍ ജനക്കൂട്ടമെത്തുമെന്നും വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലമില്ലെന്നതും പരിഗണിച്ചാണ് പൊലിസ് അനുമതി നിഷേധിച്ചത്.
റാലിയില്‍ 70000 പേരെ പ്രതീക്ഷിക്കുന്നതായാണ് ടിവികെ അറിയിച്ചത്. ആദ്യം റോഡ് ഷോ നടത്താനായിരുന്നു പദ്ധതി. എന്നാല്‍ പിന്നീട് ഇത് സ്വകാര്യ സ്ഥലത്ത് നിയന്ത്രണങ്ങളോടെ റാലി നടത്താമെന്നാക്കി തീരുമാനിച്ച് അനുമതി തേടുകയായിരുന്നു. ഈ റോഡ് ടിവികെയില്‍ ചേര്‍ന്ന മുന്‍ എഐഎഡിഎംകെ മന്ത്രി സെങ്കോട്ടയ്യന്‍റെ ശക്തികേന്ദ്രമാണ്. പ്രദേശത്തെ തന്‍റെ ശക്തിയും ജനസമ്മിതിയും കാണിക്കാനുള്ള അവസരമായാണ് സെങ്കോട്ടയ്യന്‍റെ നേതൃത്വത്തിൽ ഈറോഡിൽ റാലിക്കൊരുങ്ങിയത്.
കരൂര്‍ ദുരന്തത്തിന് ശേഷം ആദ്യമായി ഡിസംബര്‍ 9 ന് വിജയ് പുതുച്ചേരിയില്‍ റാലി നടത്തുന്നുണ്ട്. പൊലിസ് ഇതിനായി പുതിയ നിബന്ധനകള്‍ നല്‍കിയിട്ടുണ്ട്. അതിർത്തി നിർണയം, പങ്കെടുക്കുന്നവരുടെ എണ്ണം എന്നിവയിലാണ് പ്രധാനമായും നിയന്ത്രണം. കരൂരിലെ ടിവികെയുടെ റാലിയില്‍ 41 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചതിനെത്തുടര്‍ന്നാണ് പൊതുയോഗങ്ങള്‍ക്കും റാലികള്‍ക്കും പൊലിസ് നിയന്ത്രണം ശക്തമാക്കിയത്.