മലയാള സിനിമയിൽ നൂറു കോടി ക്ലബ് വെറും പൊള്ളയാണെന്ന് നിർമാതാവ് ജി.സുരേഷ് കുമാർ. പരമാവധി 40 കോടിയാണ് സിനിമയിൽ നിന്ന് ലഭിക്കുന്നത്. താരങ്ങൾക്ക് മൂല്യം കൂട്ടാനുള്ള മാർഗം മാത്രമാണ് നൂറു കോടി ക്ലബ് എന്നും സുരേഷ് കുമാർ മനോരമന്യൂസിനോട് പറഞ്ഞു. നിര്‍മാതാവിന് കിട്ടുന്നത് 40 കോടി മാത്രമാണ്. ഈ വർഷം മലയാളത്തിൽ റിലീസ് ചെയ്ത 28 സിനിമകളിൽ ഒന്ന് മാത്രമാണ് വിജയിച്ചത്. നിര്‍മാതാവ് വെറും കാഷ്യറായി മാറി. സിനിമ നിര്‍മിക്കാന്‍ വേറെ ആളെ നോക്കണം. താരങ്ങളുടെ നിര്‍മാണക്കമ്പനികളും പൂട്ടും, ജി.സുരേഷ്കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
സിനിമാവ്യവസായത്തിനായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വിനോദ നികുതിയുടെ കാര്യം എത്രയോ കാലമായി പറയുന്നതാണ്. നിർമാതാക്കളെ നിയന്ത്രിക്കാനാണ് കോൺക്ളേവ് ഉൾപ്പെടെ ആലോചിക്കുന്നത്. അത് അംഗീകരിക്കില്ല, അദ്ദേഹം പറയുന്നു. അതേസമയം, ജൂൺ 1 മുതലുള്ള സിനിമാസമരത്തെ പിന്തുണയ്ക്കുമെന്ന് ഫിലിം ചേംബറും വ്യക്തമാക്കി. നിർമാതാക്കളുടെയും വിതരണക്കാരുടെയും തിയറ്ററുടമകളുടെയും സംഘടനകൾ ചേംബറിൽ അനുബന്ധമാണ്. ചേംബർ എക്സിക്യൂട്ടീവ് ചേർന്ന് പിന്തുണ ഔദ്യോഗികമായി അറിയിക്കുമെന്നും ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് മനോരമ ന്യൂസിനോട് പറഞ്ഞു.