ഒരു വടക്കൻ വീരഗാഥയുടെ ഷൂട്ടിങ്ങിനിടയിൽ തുടയിൽ വാൾ കുത്തിക്കയറി മുറിവേറ്റ സംഭവം തുറന്നുപറഞ്ഞ് മമ്മൂട്ടി. ഒരു വടക്കൻ വീരഗാഥ റീ റിലീസിനൊരുങ്ങവെ മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് ചാനലിൽ നടൻ രമേഷ് പിഷാരടിയോടുള്ള സംഭാഷണത്തിനിടെയാണ് വടക്കൻ വീരഗാഥയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ സംഭവങ്ങൾ മമ്മൂട്ടി പറഞ്ഞത്.
കളരിപ്പയറ്റും കുതിരസവാരിയുമൊക്കെ ചെയ്യുന്ന യോദ്ധാവായി അഭിനയിച്ചെങ്കിലും കളരി പോലെയുള്ള ആയോധന മുറകളൊന്നും പെട്ടെന്ന് പഠിച്ചെടുക്കാൻ കഴിയുന്നതല്ലെന്നും . സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടിയുള്ള ചുവടുകളും ശൈലികളും മാത്രമാണ് അന്ന് പരിശീലിച്ചതെന്നും മമ്മൂട്ടി പറഞ്ഞു. ‘വാൾപയറ്റ് നടത്തുന്നതിനിടെ വാൾ ചാടി പിടിക്കുമ്പോൾ ഉന്നം തെറ്റി വാൾ തുടയിൽ കുത്തിക്കയറി, വലിയ വേദനയുണ്ടായിട്ടും അത് മറച്ചുവച്ച് ഷൂട്ടിങ് മുടങ്ങാതെ നോക്കി. വാൾ കുത്തിക്കയറിയ മുറിവിന്‍റെ പാട് ഇപ്പോഴും തന്‍റെ തുടയിലുണ്ട്’; മമ്മൂട്ടി പറഞ്ഞു.
‘ഹോളിവുഡിൽ ഒക്കെ സിനിമ പ്ലാൻ ചെയ്യുമ്പോൾ ഒരു വർക്‌ഷോപ്പ് നടത്തും. അവിടെ ഷൂട്ടിങ്ങിനു ഡേറ്റ് വാങ്ങുന്നത് വർക്‌ഷോപ്പിന്‍റെ ദിവസങ്ങള്‍ കൂടി ചേര്‍ത്താണ്. പല രാജ്യങ്ങളിലും അങ്ങനെ ആണ്. പക്ഷേ, നമ്മുടെ നാട്ടിൽ അന്നും ഇന്നും അതൊന്നും താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. ചന്തു എന്ന കഥാപാത്രം ഞാൻ ചെയ്യുമ്പോൾ അവിടെ കുതിരയും വാളും പരിചയും കളരിയും ഒക്കെ ഉണ്ട്, അഭ്യാസികൾ ഉണ്ട്, കളരി ഗുരുക്കന്മാരൊക്കെ ഷൂട്ടിങ് സെറ്റിൽ എപ്പോഴും ഉണ്ട്. പക്ഷേ നമ്മൾ കളരി അഭ്യാസവും കുതിര അഭ്യാസവും ഒക്കെ പഠിക്കണമെങ്കിൽ മാസങ്ങളോളം പരിശീലനം നടത്തിയേ പറ്റൂ, എല്ലാ ചാട്ടവും ഓട്ടവും വെട്ടും ഒക്കെ അതിനകത്ത് ഒറിജിനൽ തന്നെയാണ്. അതിൽ ഉപയോഗിച്ച എല്ലാ വാളുകളും മെറ്റൽ കൊണ്ട് ഉണ്ടാക്കിയതാണ്, നല്ല ഭാരമുണ്ട്. അതിൽ ചാടി ഒരു വാൾ പിടിക്കുന്ന ഒരു രംഗമുണ്ട്. തെറിച്ചു പോകുന്ന വാൾ, ചാടിപ്പിടിക്കുന്ന രംഗം. എല്ലാ പ്രാവശ്യവും ചാടുമ്പോൾ ഈ വാള്‍ പിടിക്കാനാകില്ല. ഒരു പ്രാവശ്യം ആ വാൾ എന്‍റെ തുടയിൽ കുത്തി കേറി. നല്ലവണ്ണം മുറിഞ്ഞു, വേദന എടുത്തു. കാണാൻ പറ്റാത്ത സ്ഥലത്ത് ആയതുകൊണ്ട് ഷൂട്ടിങ് ഒന്നും മുടങ്ങിയില്ല. പക്ഷേ ആ പാട് ഇപ്പോഴും ഉണ്ട്. പരിക്കേൽക്കുന്നതൊക്കെ സ്വാഭാവികം ആണ് അതിനൊന്നും ആർക്കും പരാതിയൊന്നും ഉണ്ടായിട്ടില്ല. കാരണം ഇതൊക്കെ ഉണ്ടാകും എന്ന് അറിഞ്ഞു തന്നെയാണല്ലോ നമ്മൾ വരുന്നത്’ മമ്മൂട്ടി പറയുന്നു.