ഏതൊരു സാധാരണക്കാരനെയും പോലെ വര്‍ഷങ്ങളോളം സിനിമ എന്ന സ്വപ്നം മനസില്‍ കൊണ്ട് നടന്ന്, പലരോടും അവസരത്തിനായി കെഞ്ചി കഠിനാധ്വാനം ചെയ്ത് സിനിമയിലെത്തിയ കലാകാരനാണ് ഷൈന്‍ ടോം ചാക്കോ. സംവിധായനാകണമെന്ന ആഗ്രഹത്തില്‍ പഠനം പോലും പാതിവഴിയില്‍ ഉപേക്ഷിച്ചു. പത്താം ക്ലാസുമുതല്‍ സിനിമയിലെത്താന്‍ ശ്രമം തുടങ്ങിയ ഷൈന്‍ സിനിമാ ജീവിതം തുടങ്ങിയത് അയല്‍വാസി കൂടിയായ സംവിധായകന്‍ കമലിനൊപ്പമാണ്.
സിനിമയുടെ ബാലപാഠങ്ങള്‍ പറഞ്ഞു കൊടുത്ത നാളുകളിലൊന്നും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത ചെറുപ്പക്കാരനായിരുന്നു ഷൈന്‍ എന്ന് സംവിധായകന്‍ കമല്‍ പറയുന്നു. പക്ഷേ ഓടുന്ന ശീലം ഷൈനിന് എല്ലാകാലത്തുമുണ്ട്. എന്തിന് ഓടുന്നുവെന്നതിന് ഷൈനിന് മറുപടിയുമുണ്ട്. ഷൈനിന്റെ ആദ്യകാല സിനിമാ ജീവിതത്തെ കുറിച്ചും ലഹരിയിലേക്ക് തിരിഞ്ഞ വഴികളെ കുറിച്ചും സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ചും മനോരമ ന്യൂസിനോട് സംസാരിക്കുന്നു സംവിധായകന്‍ കമല്‍.
ആദ്യ അവസരം ചോദിച്ചത് പത്തില്‍ പഠിക്കുമ്പോള്‍
എന്റെ ഭാര്യ പൊന്നാനി എംഇഎസില്‍ പഠിപ്പിക്കുന്ന കാലത്ത് ഞാനും ഷൈനും അയല്‍വാസികളായിരുന്നു. അന്ന് ഷൈന്‍ വളരെ ചെറിയ കുട്ടിയാണ്. പക്ഷേ കുടുംബങ്ങള്‍ തമ്മിലൊരു ബന്ധമുണ്ടായിരുന്നു. പിന്നീട് അവിടെ നിന്ന് ഞങ്ങള്‍ താമസം മാറിയ ശേഷം ഞാന്‍ ഷൈനിനെ കാണുന്നത് തൃശൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോഴാണ്. അന്ന് ഷൈന്‍ പത്തിലാണ് പഠിക്കുന്നത്. വീട്ടില്‍ ചെന്നപ്പോള്‍ അന്ന് ആദ്യമായി ചാക്കോ (ഷൈനിന്റെ അച്ഛന്‍) ചേട്ടനാണ് എന്നോട് ഷൈനിന്റെ സിനിമാ ആഗ്രഹത്തെക്കുറിച്ച് പറയുന്നത്. പഠിക്കാന്‍ വളരെ മോശമാണ് , 'സിനിമയാണ് ഇവന് താല്‍പര്യം ' എന്ന് പറഞ്ഞു. പക്ഷേ പഠനം പൂര്‍ത്തിയാക്കൂ എന്നിട്ടാലോചിക്കാം എന്നായിരുന്നു എന്റെ മറുപടി.
പിന്നീട് ഞാന്‍ ഗ്രാമഫോണ്‍ ചെയ്യുന്ന സമയത്ത് വീണ്ടും വന്നു. അപ്പോള്‍ ഷൈന്‍ പ്രീഡിഗ്രി കഴിഞ്ഞ സമയമാണ്. ഡിഗ്രിക്ക് ചേരാന്‍ പറഞ്ഞുവിട്ടു. പിന്നീടാണ് ഞാന്‍ 'നമ്മള്‍ ' സിനിമ ചെയ്യുന്നത്. തൃശൂരായിരുന്നു ലൊക്കേഷന്‍. ആ ലൊക്കേഷനില്‍ വന്ന ഷൈന്‍, ഇടിച്ചങ്ങ് കയറി എന്നുപറയുന്നതാണ് സത്യം. 'ഭക്ഷണം പോലും വേണ്ട, ഞാന്‍ ഇപ്പോള്‍ തൃശൂരാണ് താമസിക്കുന്നത്. അതുകൊണ്ട് ഇവിടെ നിന്ന് കണ്ടുപഠിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു.' ഞാനും സമ്മതിച്ചു.
ചുറുച്ചുറുക്കുള്ള നല്ല ചെറുപ്പക്കാരന്‍ എന്നാണ് പൊതുവില്‍ സെറ്റില്‍ എല്ലാവര്‍ക്കും ഷൈനിനെ കുറിച്ച് പറയാനുണ്ടായിരുന്നത്. വളരെ വേഗത്തില്‍ മികച്ച അസിസ്റ്റന്‍റ് സംവിധായകനായി ഷൈന്‍ പേരെടുത്തു. നമ്മള്‍ സിനിമയില്‍ ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നല്ലോ, അവരെയെല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഷൈനിന് സാധിക്കുന്നുണ്ടായിരുന്നു. നല്ല നിരീക്ഷണ പാടവം അന്നേ ഉണ്ടായിരുന്നു. സെറ്റില്‍ എല്ലാവരെയും മാനേജ് ചെയ്യാന്‍ പ്രത്യേക കഴിവുണ്ടായിരുന്നു
ഓട്ടം അന്നേ ഉണ്ട്, മദ്യപാനമോ പുകവലിയോ ഉണ്ടായിരുന്നില്ല
ആദ്യ ചിത്രത്തിന്റെ സെറ്റില്‍ വരുന്ന കാലത്തെ ഷൈനിന് ഈ ഓട്ടമുണ്ട്. സെറ്റിലേക്ക് വരുന്നതും ഭക്ഷണം കഴിക്കാന്‍ പോകുന്നതുമൊക്കെ ഓടിയാണ്. ഞാന്‍ ഉള്‍പ്പെടെ പലരും ഷൈനിനോട് ഓട്ടത്തെ കുറിച്ച് ചോദിച്ചിട്ടുണ്ട്. ഓടി വീഴരുതെന്ന് പലതവണ ഞാന്‍ തന്നെ പറഞ്ഞിട്ടുമുണ്ട്.
ഒരു എനര്‍ജി കിട്ടാനാണ് ഇങ്ങനെ ഓടുന്നതെന്നാണ് ഞങ്ങള്‍ക്കൊക്കെ ലഭിച്ചിട്ടുള്ള മറുപടി. അതുകൊണ്ട് ഇന്നും ഓട്ടം കാണുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. മറ്റൊരു കാര്യം അന്നേ നേരെയുളള വഴിയിലൂടെ ഷൈന്‍ വരുന്നത് കണ്ടിട്ടേയില്ല, എപ്പോഴും പിന്‍വശത്തുള്ള വഴികളിലൂടെയൊക്കെയാണ് സെറ്റിലേക്ക് വരുക.
പക്ഷേ അന്നൊന്നും ഷൈന്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ല. എന്റെ ഒപ്പം നമ്മളിന് ശേഷം സ്വപ്നക്കൂട് രാപ്പകല്‍ വരെ ആറോ ഏഴോ സിനിമയില്‍ ഷൈന്‍ അസിസ്റ്റ് ചെയ്തിട്ടുണ്ട്. അന്ന് എന്റെ ഒപ്പം ആഷിക് അബു ഉള്‍പ്പെടെയുള്ള ഇപ്പോഴത്തെ പല സംവിധായകരുമുണ്ടായിരുന്നു. ഒരിക്കല്‍ പോലും ഷൈനിനെതിരെ എന്തെങ്കിലും പരാതി ഒരു സെറ്റില്‍ നിന്നുമുണ്ടായിട്ടില്ല.
അതിന് ശേഷമാണ് ആഷിക് അബു ഡാഡി കൂള്‍ സംവിധാനം ചെയ്യുന്നത്. ആ ചിത്രത്തില്‍ സഹകരിക്കാന്‍ ആഷിക്ക് ഷൈനിനെ ഒപ്പം കൂട്ടി. എനിക്കും സന്തോഷമായിരുന്നു, കാരണം പല സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് ഷൈനിനും ഗുണമാണല്ലോ. അപ്പോഴേക്കും സിനിമയും കൊച്ചിയിലേക്ക് കേന്ദ്രീകരിക്കാന്‍ തുടങ്ങി. അന്ന് ലഭിച്ച കൂട്ടും സൗഹൃദങ്ങളുമാണ് ഷൈനിനെ ലഹരിയുെട വഴിയിലേക്ക് നയിച്ചതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ആ സിനിമയ്ക്ക് ശേഷം കുറേ നാള്‍ ഞാന്‍ ഷൈനിനെ കണ്ടിട്ടേയില്ല
'താടിയും മുടിയും നീട്ടി ' ഗദ്ദാമയിലൂടെ വെള്ളിത്തിരയിലേക്ക്
ഷൈന്‍ ഏതെങ്കിലുമൊക്കെ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യുകയാണെന്നാണ് ഞാന്‍ കരുതിയത്. ആ സമയത്താണ് ഗദ്ദാമ പ്ലാന്‍ ചെയ്യുന്നത്. അതില്‍ ഷൈന്‍ ചെയ്ത കഥാപാത്രത്തിലേക്ക് ഞാന്‍ ആളെ നോക്കുന്ന സമയം, പലരേയും ഓഡിഷനൊക്കെ ചെയ്ത് നോക്കിയെങ്കിലും എനിക്കൊട്ടും തൃപ്തി വന്നില്ല. അന്നെന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന ഷഫീര്‍ സേട്ട് എന്നോട് ചോദിച്ചു, അടുത്തെങ്ങാനും നമ്മുടെ ഷൈനിനെ കണ്ടിട്ടുണ്ടോ?.
ഒരുപാട് കാലത്തിന് ശേഷം ഞാന്‍ ഷൈനിനെ വിളിച്ചു എനിക്കൊന്ന് കാണണമെന്ന് പറഞ്ഞു. ഷൈനിനെ നേരില്‍ കണ്ട ഞാന്‍ ഞെട്ടി, താടിയും മുടിയുമെല്ലാം നീട്ടി വളര്‍ത്തി എന്റെ കഥാപാത്രത്തിന്റെ രൂപം തന്നെ. സിനിമയെ കുറിച്ച് ഷൈനിനോട് പറഞ്ഞു. കഥയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ ചോദിച്ചില്ല, സമ്മതം പറഞ്ഞു. ചിത്രീകരണത്തിനായി ഞങ്ങള്‍ ഗള്‍ഫിലേക്ക് പോയി. അവിടെ വച്ചാണ് തിരക്കഥ കാണിക്കുന്നത്. തിരക്കഥ വായിച്ച ഷൈന്‍ എന്നോട് ചോദിച്ചു 'ഇത്രയും വലിയ കഥാപാത്രം ഞാന്‍ ചെയ്താല്‍ ശരിയാകുമോ? ' ശരിയാകും എനിക്ക് വിശ്വാസമുണ്ടെന്ന് പറഞ്ഞു.
പിറ്റേദിവസം മുതല്‍ ഷൂട്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും രാവിലെ തന്നെ കോസ്റ്റ്യൂം ഇട്ട് വെയിലത്ത് ഇരിക്കുക, ആടുകളെ മേയ്ച്ച് നോക്കുക, ആ കഥാപാത്രം എങ്ങനെയൊക്കെ പെരുമാറുമോ അങ്ങനെ മാത്രമേ ഷൈനിനെ സെറ്റില്‍ കണ്ടിട്ടുള്ളൂ. ഒരിക്കല്‍ പോലും നടനാകണമെന്ന മോഹം പറഞ്ഞിട്ടില്ലെങ്കിലും നടനാകാന്‍ ഷൈന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അന്ന് എനിക്ക് മനസിലായി. പക്ഷേ സ്വഭാവത്തില്‍ എന്തോ ഒരു മാറ്റം അന്നേ തോന്നി തുടങ്ങിയിരുന്നു
ചോദ്യങ്ങളില്‍ നിന്ന് ഷൈന്‍ ഒഴിഞ്ഞുമാറി
ആദ്യ കൊക്കയ്ന്‍ കേസില്‍ ഷൈന്‍ പെട്ടത് അറിഞ്ഞ് അദ്ഭുതവും ഞെട്ടലും വിഷമവും തോന്നി. ആ സമയത്ത് ഷൈനിന്റെ അച്ഛന്‍ വന്ന് കണ്ടിരുന്നു, അവനോട് ധൈര്യമായി ഇരിക്കാന്‍ പറയൂ എന്ന് മാത്രമേ പറയാനാകൂമായിരുന്നുള്ളൂ. പിന്നീട് ഷൈനിനോട് ചോദിച്ചപ്പോള്‍ 'ഇതൊന്നും അറിഞ്ഞല്ലല്ലോ നമ്മള്‍ പലരുടേയും കൂടെ പോകുന്നത് എന്ന് മറുപടി തന്നു'. ലഹരി ഉപയോഗിക്കാറുണ്ടോയെന്ന് ചോദിച്ചപ്പോഴൊക്കെ ഷൈന്‍ ഒഴിഞ്ഞുമാറി. മറ്റ് പലരോടും അന്വേഷിച്ചപ്പോള്‍ ഉണ്ടെന്നും ഇല്ലെന്നുമൊക്കെ മറുപടി ലഭിച്ചു. പക്ഷേ ഇപ്പോള്‍ ഷൈന്‍ ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം.
വിവേകാനന്ദനിലേക്ക് കാസ്റ്റ് ചെയ്യാന്‍ കാരണം
വിവേകാനന്ദനിലേക്ക് ഷൈനിനെ കാസ്റ്റ് ചെയ്യും മുന്‍പ്, ഷൈന്‍ ചെയ്ത സിനിമകളുടെ സംവിധായകരോട് ഷൈനിനെ കുറിച്ച് ചോദിച്ചിരുന്നു. ഷൈന്‍ കാരണം സെറ്റില്‍ എന്തെങ്കിലും പ്രശ്നമുള്ളതായോ സമയം വൈകി എത്തിയെന്നോ സിനിമയെ ബാധിക്കുന്ന എന്തെങ്കിലും പ്രശ്നം ഷൈന്റെ ഭാഗത്ത് നിന്നുണ്ടായതായോ അവരാരും പറഞ്ഞില്ല. വിവേകാനന്ദന്റെ സെറ്റിലും അങ്ങനെ തന്നെയായിരുന്നു. ലഹരി ഉപയോഗിച്ച് ഒരിക്കലും ഷൈന്‍ എന്റെ സെറ്റില്‍ വന്നിട്ടില്ല.
അപ്പോഴും നേരത്തെ പറഞ്ഞ പോലെ കാറില്‍ നിന്നിറങ്ങി ഓടി കാരവനില്‍ കയറുക, ഹോട്ടലിന്റെ മതില് ചാടുക തുടങ്ങിയ കലാപരിപാടികളൊക്കെ ഉണ്ടായിരുന്നു. ഷൈനിന് എപ്പഴാണോ ഷൂട്ടുള്ളത് എന്ന് ചാര്‍ട്ട് നോക്കി മനസിലാക്കി അരമണിക്കൂര്‍ മുമ്പെങ്കിലും സെറ്റില്‍ വരും. ഇടയില്‍ എവിടെ പോകുന്നുവെന്നോ എന്തുചെയ്യുവെന്നോ ഒന്നും ആര്‍ക്കും അറിയില്ല. അതുനമ്മള്‍ അറിയണ്ട കാര്യവും അല്ലല്ലോ.... സിനിമയില്‍ ലഹരി ഉപയോഗിച്ചും അല്ലാതെയും സെറ്റില്‍ വൈകിയെത്തിയും വരാതിരുന്നുമൊക്കെ ഷൂട്ട് മുടക്കുന്ന താരങ്ങള്‍ ഉണ്ട്. അത് എല്ലാവര്‍ക്കും അറിയുന്നതുമാണ്. പക്ഷേ അത്തരത്തിലൊരു പ്രശ്നവും ഷൈനിന്റെ ഭാഗത്ത് നിന്ന് ഇന്നേവരെയുണ്ടായിട്ടില്ലെന്നാണ് എനിക്ക് മനസിലായിട്ടുള്ളത്.
ശ്രീനാഥും ഷൈനും മാത്രമല്ല ലഹരി ഉപയോഗിക്കുന്നത്
സിനിമയില്‍ ഇവര്‍ രണ്ടുപേരുമാത്രമല്ല ലഹരി ഉപയോഗിക്കുന്നത്. താരങ്ങള്‍ മുതല്‍ ടെക്നീഷ്യന്‍സ് വരെ സിനിമയിലെ 80 ശതമാനം പേരും ലഹരി ഉപയോഗിക്കുന്നുണ്ട്. പലര്‍ക്കുമെതിരെ പരാതിയുണ്ട്. പക്ഷേ ഇവര്‍ രണ്ടുപേരും മാത്രമാണ് എപ്പോഴും ആരോപണവിധേയരായി പൊതുസമൂഹത്തിന് മുന്നിലേക്ക് വരാറുള്ളത്. ലഹരി ഉപയോഗിക്കുന്നവരെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം ഉയരുമ്പോള്‍ മനസിലാക്കേണ്ട കാര്യം അങ്ങനെ മാറ്റി നിര്‍ത്തിയാല്‍ മലയാള സിനിമ നിശ്ചലമാകും.
ലഹരി ഉപയോഗിക്കാത്തവരെ മാത്രം വച്ച് സിനിമ എടുക്കണമെന്നാവശ്യപ്പെട്ടാല്‍ എല്ലാ മേഖലയിലും ഇതുപയോഗിക്കുന്നവരെ മാറ്റിനിര്‍ത്തിയാല്‍ ഒരു സിനിമ എടുക്കാനുള്ള ആളുണ്ടാകില്ല എന്നാണ്. സിനിമയെ ലഹരി മുക്തമാക്കുക എന്ന് പറയുന്നതും എളുപ്പമല്ല. എല്ലാവരും സ്വയം നിയന്ത്രിക്കുക എന്നത് മാത്രമാണ് പരിഹാരമാര്‍ഗം. ഇത് സിനിമയുടെ മാത്രം കാര്യമല്ല. മൊത്തം സമൂഹത്തില്‍ ലഹരി വ്യാപനം കൂടുതലാണ്. അത് സിനിമയിലും പ്രതിഫലിക്കുന്നുണ്ട്. അതിന് സിനിമയെ മാത്രം കുറ്റം പറഞ്ഞിട്ടോ ഒറ്റപ്പെടുത്തിയിട്ടോ കാര്യമില്ല.
സ്ട്രെസിനുള്ള മരുന്നെന്ന് വാദം
സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ കാരണമായി പറയുന്നത് സ്ട്രെസ് മാനേജ് ചെയ്യാന്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍, ക്രിയേറ്റിവിറ്റി വരാനെന്നൊക്കെയാണ്. പണ്ട് ഒരേ സമയം നാലും അഞ്ചും സിനിമ ചെയ്തിരുന്നവര്‍ക്ക് ഇല്ലാത്ത ടെന്‍ഷനാണ് ഇപ്പോള്‍ ഒരു സമയം ഒരു സിനിമ മാത്രം ചെയ്യുന്ന താരങ്ങള്‍ക്ക്. സ്വയം നശിക്കുകയാണെന്ന് അറിയാത്തവരല്ല ഇതുപയോഗിക്കുന്നത്.
ഷൈന്‍ ഉള്‍പ്പെടെ ലഹരി ഉപയോഗിക്കുന്ന എല്ലാവര്‍ക്കും കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള ചികില്‍സയാണ് ആവശ്യം. ഷൈനിന്റെ കാര്യത്തില്‍ ഇക്കാര്യം മാതാപിതാക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിനും അപ്പുറത്തുള്ള പല പ്രശ്നങ്ങളും പണ്ടും ഇപ്പോഴും സിനിമയിലുണ്ട്. പണ്ടുണ്ടായിരുന്ന പല മഹാരഥന്‍മാരും സെറ്റില്‍ ചെയ്ത് കൂട്ടിയതൊക്കെ സിനിമയിലുളളവര്‍ സഹിച്ചിട്ടുണ്ട്. ഇപ്പോഴും പലരെയും സഹിക്കുന്നുമുണ്ട്.
അമരീഷ് പുരി പറഞ്ഞ കഥ
അമരീഷ് പുരി ഒരിക്കല്‍ പറഞ്ഞ ഒരു അനുഭവം മാത്രമാണ് എനിക്ക് എല്ലാവരെയും ഓര്‍മ്മപ്പെടുത്താനുള്ളത്. ഒരു സിനിമയുടെ ഷൂട്ടിനായി പറഞ്ഞ സമയത്ത് ലൊക്കേഷനില്‍ നിന്നുള്ള വാഹനം അമരീഷ് പുരി താമസിക്കുന്ന ഹോട്ടലില്‍ വന്നു. ഉറക്കത്തിലായിരുന്ന അമരീഷ് പുരി ഇതറിഞ്ഞില്ല. അരമണിക്കൂര്‍ വൈകി ടാക്സി പിടിച്ച് ലൊക്കേഷനില്‍ എത്തിയപ്പോഴേക്കും ആ സിനിമയില്‍ നിന്ന് തന്നെ അമരീഷ് പുരിയെ പുറത്താക്കിയിരുന്നു. ഇവിടെ ആ ധൈര്യം ആര്‍ക്കുമില്ല.
താരങ്ങളുടെ ഡേറ്റ് കിട്ടിയില്ലെങ്കില്‍ സിനിമ നടക്കില്ലെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും . അതുകൊണ്ട് തന്നെ അവരുടെ സൗകര്യത്തിന് പ്രവര്‍ത്തിക്കാന്‍ നിന്ന് കൊടുക്കും. 30 ദിവസം കൊണ്ട് തീരേണ്ട സിനിമ 110 ദിവസം കൊണ്ട് തീര്‍ക്കും. സിനിമ നന്നാവേണ്ടത് എല്ലാവരുടേയും ആവശ്യമാണെന്ന സാമാന്യബോധം പുലര്‍ത്താന്‍ എല്ലാവരും തയാറായാല്‍ പകുതി പ്രശ്നങ്ങള്‍ അവസാനിക്കും.