പ്രേമചന്ദ്രന്‍ കണ്ടാല്‍ ഹോഹോ.. ഇപി കണ്ടാല്‍ ഹെഹെ; സിപിഎം കുസൃതികള്‍

കേരളത്തിലെ കാര്യം ആകെ രസമാണ്. നവകേരള ബസ് തടയാന്‍ നടന്ന കെഎസ്‍യു യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ഇനി ബംഗളൂരു പോകണമെങ്കില്‍ അതേ നവകേരള ബസില്‍ ടിക്കറ്റെടുക്കണം. കോഴിക്കോട് ബംഗളൂരു റൂട്ടില്‍ ബസ് സര്‍വീസ് തുടങ്ങി. പേര് അല്‍പ്പം മാറ്റിയിട്ടുണ്ട്. ഗരുഡ. നവകേരള ഗരുഡ. ബസ് വയ്ക്കാന്‍ പാകത്തിനുള്ള മ്യൂസിയം നിലവില്‍ കേരളത്തിലില്ലാത്തതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ ഈ വണ്ടി റോഡില്‍ ഓടിക്കുന്നത്.  പണ്ട് നവകേരള സദസ് നടന്ന സ്ഥലങ്ങളില്‍ മുഖ്യനെയും കൊണ്ട് ഈ ബസിന് എത്തിപ്പെടാന്‍ നാട്ടിലെ മിക്ക മതിലുകളും സര്‍ക്കാരും സഖാക്കളും ചേര്‍ന്ന് പൊളിച്ചിരുന്നു. പൊളി ഐഡിയാ എന്നായിരുന്നു അന്ന് സൈബര്‍ സഖാക്കള്‍ അതിന് കൊടുത്ത ന്യൂ‍ജന്‍ പേര്, അതുപോലെ ആ തിരുവനന്തപുരത്തെ മ്യൂസിയത്തിന്‍റെ മതില്‍ പൊളിച്ച് ഈ വണ്ടി അകത്തുകയറ്റുന്ന കാര്യം ബാലന്‍ സഖാവിന്‍റെ നേതൃത്വത്തില്‍ ആലോചിച്ചെങ്കിലും ഒത്തില്ല. കേരളത്തെ മൊത്തത്തില്‍ ഒരു മ്യൂസിയം ആയി പ്രഖ്യാപിക്കാലും തരക്കേടില്ല. പക്ഷേ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ ബസല്ല ആ പാര്‍ട്ടിയുടെ അരിവാള്‍ ചിഹ്നത്തെ മ്യൂസിയത്തില്‍ വയ്ക്കേണ്ടിവരും എന്ന് പറഞ്ഞതും ഇതേ ബാലന്‍ സഖാവാണ്. കാര്യങ്ങളില്‍ അത്രക്ക് കണ്‍സേണാണ് ബാലേട്ടന്‍.  ഇപ്പോ പക്ഷേ ബാലനല്ല കാര്യങ്ങള്‍ തീരുമാനിക്കുക. ബാലന്‍റെ മകനാണ്. എന്നുവച്ചാല്‍ എകെ ബാലന്‍റെ അല്ല. ബാലകൃഷ്ണപിള്ളയുടെ മകന്‍. വി‍ഡിയോ കാണാം.