എസ്എഫ്ഐയുടെ സ്വന്തം സവര്‍ക്കര്‍‌; കുട്ടിസഖാക്കള്‍ക്ക് അത് പോരെ മച്ചാ..!

ഹരിത കമ്മിറ്റിയെ പിരിച്ചുവിട്ട മുസ്‍ലിം ലീഗ് പുത്തന്‍ ഭാരവാഹികളെ ഒക്കെ നിശ്ചയിച്ച് നമ്മള്‍ സ്ത്രീവിരുദ്ധരല്ല എന്ന് തെളിയിക്കാന്‍ കടുത്ത ശ്രമത്തിലാണ്. നല്ലതുതന്നെ. പക്ഷേ ഹരിത ജില്ലാക്കമ്മികളിലെ പെണ്‍പുലികള്‍ രാജിവച്ച് ഓടി രക്ഷപെട്ടുകൊണ്ടിരിക്കുന്നുണ്ട്. സാരമില്ല. ജില്ലാക്കമ്മിറ്റിയിലും നമുക്ക് പുതിയ ആളുകളെ നിയമിക്കാം കോയ. ഇതൊന്നും ഒരു ഇശ്യു അല്ല. നാട്ടില്‍ വലിയ സംസാര വിഷയവുമല്ല. നാട്ടില്‍ ഇപ്പോള്‍ പാലായിലെ നര്‍ക്കോട്ടിക് ജിഹാദാണ് പുകയുന്നത്. അപ്പോ പതിയെ നമ്മളും തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ. 

നമ്മുടെ മുഖ്യന്‍ രണ്ടുകൈയ്യും ചേര്‍ത്ത് ഏഷന്‍ കാണിച്ചപ്പോള്‍ ഒരു പ്രത്യേകതരം ശബ്ദം കേട്ട ആ ഇടനാഴിയില്ലേ. അതെ ബ്രണ്ണന്‍ കോളജിന്‍റെ ഇടനാഴി. അവിടെനിന്ന് മറ്റുചില ശബ്ദങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. എംഎ ക്ക് കുട്ടികള്‍ക്കു പഠിക്കാനുള്ള സിലബസില്‍ തീവ്ര പരിവാരങ്ങളായ   സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി. മോദി സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചു തുടങ്ങിയതില്‍ പിന്നെ സ്വാതന്ത്രസമര സേനാനികള്‍ക്കൊക്കെ വലിയ പാടാണ്. ബ്രിട്ടീഷുകാരോട് നടത്തിയതിനെക്കാള്‍ വലിയ പോരാട്ടം നടത്തിയാണ് അവരൊക്കെ ഇപ്പോള്‍ രാജ്യത്ത് പിടിച്ചു നില്‍ക്കുന്നതുതന്നെ. കറന്‍സി നോട്ടില്‍ കയറാന്‍ ഒരു നരച്ച താടിക്കാരന്‍ ഇടക്കിടെ വന്നു ശ്രമിക്കുന്നതായി റിസര്‍വ് ബാങ്കില്‍ നിന്നും അടക്കം പറച്ചില്‍ കേള്‍ക്കുന്നുണ്ട്. തന്‍റെ ലേറ്റസ്റ്റ് കളര്‍ഫോട്ടോ ആ താടിക്കാരന്‍ അവിടെ ഏല്‍പ്പിച്ചിട്ടുണ്ട്പോലും. ഇമ്മാതിരി കളി നടക്കുന്ന രാജ്യത്ത് പലയിടങ്ങളിലും ആര്‍എസ്എസ് നേതാക്കളെപ്പറ്റിയുടെ പാഠങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുമുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് കണ്ണൂര്‍ സര്‍വകലാശാല സിലബസിലെ ചാടിക്കയറ്റം. പക്ഷേ ഇവിടെ അങ്ങനങ്ങ് കളി നടക്കുമോ. ഒന്നുമല്ലേലും എസ്എഫ്ഐ അല്ലായോ അവിടെ ഭരിക്കുന്നേ..? വിഡിയോ കാണാം.