എന്ത് കാര്യത്തില്‍ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കണ്‍ഫ്യൂഷന്‍ എപ്പോ തീരും... വോട്ടെണ്ണി ഫലം വന്നാല്‍ അഞ്ചു മിനിറ്റില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് മുന്‍പ് പറഞ്ഞ പി.സി.വിഷ്ണുനാഥ് ഇന്ന് പറഞ്ഞത്, അത് ആഗ്രഹം കൊണ്ടെന്നും ആ നിലയിൽ കാര്യങ്ങൾ നടക്കുമെന്നും ഉദ്ദേശിച്ചാണ് പറഞ്ഞതെന്നാണ്. ശരാശരി കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മനസെന്താണെന്ന് ഈ വാക്കുകളില്‍ ഉണ്ട്. എന്തായാലും ഹൈക്കമാന്‍ഡിന് കണ്‍ഫ്യൂഷന്‍ തീര്‍ന്നില്ലെന്ന് ഉറപ്പായി. മൂന്ന് സ്ഥാനാര്‍ഥികളേയും എംപിമാരേയും നിരീക്ഷകരേയും ഒക്കെ കേട്ടെങ്കിലും ഒരു തീരുമാനത്തിലേക്ക് എത്താന്‍ കഴിയുന്നില്ല. ബാക്കിയുള്ള കണ്‍ഫ്യൂഷന്‍ കൂടി തീര്‍ക്കാന്‍ കെപിസിസി മുന്‍ അധ്യക്ഷന്‍മാരോട് വേഗം ഡല്‍ഹിയിലെത്താന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കെ.സുധാകരന്‍, കെ.മുരളീധരന്‍, മുല്ലപ്പള്ളി തുടങ്ങിയവര്‍ക്ക് വിളിയെത്തി. ഫോണിലൂടെ നിലപാട് അറിയിക്കാമെന്ന് മുല്ലപ്പള്ളി. തിരുവഞ്ചൂരിനെയും എം.എം.ഹസനെയും വിളിക്കും . തീര്‍ന്നില്ല. കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റുമാരും ഡല്‍ഹിയിലെത്തണം. അപ്പോ ചില്ലറയല്ല ഹൈക്കമാന്‍ഡിന്റെ കണ്‍ഫ്യൂഷന്‍. കേരളത്തില്‍ നിന്നുള്ള എം.പിയായ പ്രിയങ്ക ഗാന്ധിയുമായി രാഹുല്‍ ചര്‍ച്ച നടത്തി. നിര്‍ണായകമാകുന്ന ചര്‍ച്ചകള്‍ പലതുണ്ട്. ഖര്‍ഗെ– സോണിയ–എ.കെ ആന്‍റണി ചര്‍ച്ചകള്‍ പ്രധാനമാണ്. ഒരു ഭാഗത്ത് ഹൈക്കമാന്‍ഡിന്റെ കണ്‍ഫ്യഷന്‍, മറുഭാഗത്ത് പിന്നോട്ടില്ലെന്ന മൂന്നു പേരുടേയും ഉറച്ച നിലപാട്. ഇതിനിടയില്‍ വിലക്കിയിട്ടും ഉയരുന്ന ഫ്ലക്സും പ്രവര്‍ത്തകരുടെ വികാരപ്രകടനങ്ങളും... ഇന്നും പൊങ്ങി ആലപ്പുഴയില്‍ കെ.സിക്കായി ഫ്ലക്സ്. ഇങ്ങനെ പോയാല്‍ എന്താകും എന്നാണ് വോട്ടര്‍മാരുടെ കണ്‍ഫ്യൂഷന്‍.