കേന്ദ്രസർക്കാറിന്റെ തൊഴിൽ കോഡുകൾക്കെതിരെ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് തുടരുകയാണ്. കേരളത്തില്‍ അക്ഷരാര്‍ഥത്തില്‍ ബന്ദിന് സമാനമായ നിലയിലാണ് പണിമുടക്ക് നടക്കുന്നത്. പലയിടങ്ങളിലും സ്വകാര്യവാഹനങ്ങളടക്കം തടഞ്ഞു, സംഘര്‍ഷമുണ്ടായി. കോഴിക്കോട്ട് സമരാനുകൂലികള്‍ അധ്യാപകരെ തടയുന്നതും ഇത് ചോദ്യംചെയ്ത നാട്ടുകാരുമായി കയ്യാങ്കളി ഉണ്ടാവുന്നതും ഇന്ന്കണ്ടു. ചങ്ങനാശേരിയില്‍ തുറന്നുപ്രവര്‍ത്തിച്ച ഹോട്ടല്‍ അടിച്ചു തകര്‍ത്ത സമരാനുകൂലികള്‍ ഭക്ഷണം കഴിക്കാനെത്തിയവരെ വിരട്ടിയോടിച്ചു. ചക്കമുറിക്കുമ്പോള്‍ ഒരു കുരു മുറിഞ്ഞേക്കാമെന്നാണ് അനിഷ്ട സംഭവങ്ങളെ ന്യായീകരിച്ച് CITU ദേശീയ ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞത്. എന്തായാലും പതിവുപോലെ ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളുരു നഗരങ്ങളെയടക്കം പണിമുടക്ക് ബാധിച്ചേയില്ല. എന്തുകൊണ്ടാണ് കേരളത്തില്‍ മാത്രം പണിമുടക്കിന് ഇത്ര തീവ്രത?