പതിവുപോലെ കേരളത്തിന്റെ പ്രധാനപ്പെട്ട ആവശ്യങ്ങളൊന്നും പരിഗണിക്കാതെയുള്ള ബജറ്റാണ് ഇന്നലെ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. സംസ്ഥാനത്തെ ഭരണപ്രതിപക്ഷങ്ങള്‍ ഒരേശബ്ദത്തോടെ അതില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. നമ്മുടെ ധനമന്ത്രി മുന്നോട്ടുവച്ച 29 ആവശ്യങ്ങളും നിഷ്കരുണം തള്ളി. അങ്ങനെ എയിംസ് ഒരു സ്വപ്നമായി അവശേഷിക്കുന്നു. അതിവേഗറെയില്‍ പ്രതീക്ഷിച്ച നമുക്ക് കിട്ടിയത് ആമപരിപാലന പദ്ധതിയാണ്. മെട്രോമാന്‍ ഇ.ശ്രീധരന്‍ അപ്പോഴും ശുഭാപ്തി വിശ്വാസത്തിലാണ്. അതിവേഗറെയിലിന്റെ പ്രാരംഭ നടപടികള്‍ക്കായി അദ്ദേഹം പൊന്നാനിയില്‍ ഓഫിസ് തുറന്നുകഴിഞ്ഞു. റയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മുന്നോട്ട് പോകുന്നത് എന്നാണ് ഇ ശ്രീധരൻ പറയുന്നത്. എന്തുകൊണ്ട് കേരളത്തെ അവഗണിച്ചുവെന്നതിന് വൈകീട്ട് മാധ്യമങ്ങളെ കാണാമെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. അദ്ദേഹത്തിന്റെ വിശദീകരണം ഉടന്‍ വരും. ഈ വിഷയമാണ് നമ്മള്‍ ഇപ്പോള്‍ സംസാരിക്കുന്നത്. കേരളത്തിന് ഇത്രയൊക്കെ മതിയോ?