ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ അഞ്ചാം ദിവസവും ജയിലില്‍ തന്നെ. മനുഷ്യക്കടത്ത് അടക്കം ഗുരുതര കുറ്റം ചുമത്തിയ കേസില്‍ ജാമ്യാേപക്ഷ ദുര്‍ഗിലെ സെഷന്‍സ് കോടതി പരിഗണിച്ചില്ല.കേസ് ബിലാസ്പുര്‍ എന്‍.ഐ.എ. കോടതിക്ക് വിട്ടതോടെ കന്യാസ്ത്രീകള്‍ ജയിലില്‍ തന്നെ തുടരുമെന്ന് വ്യക്തം.
NIA കോടതിയെ സമീപിക്കുമെന്ന് സി.ബി.സി.ഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ കോടതിക്ക് പുറത്ത് ബജ്‌റങ്ദള്‍ പ്രവര്‍ത്തകരുടെ ആഘോഷം. മിണ്ടരുത് , മിണ്ടിയാല്‍ മുഖം അടിച്ച് പൊളിക്കുമെന്ന് ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് ഭീഷണിപ്പെടുത്തിയ അതേ ബജ്‌റങ്ദള്‍ പ്രദേശിക നേതാവ് ജോതി ശര്‍മയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. കന്യാസ്ത്രീകള്‍ അറസ്റ്റിലാകുമ്പോള്‍ അവരെ തടഞ്ഞ് വച്ച് പൊലീസിനെ നോക്കുകുത്തിയാക്കി അവരുടെ മുന്നില്‍ വെച്ച് സിസ്റ്റര്‍ മേരിയേയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനേയും ചോദ്യം ചെയ്ത അതേ സംഘം. ഇതെന്ത് നീതിയാണ്? എന്നാണ് കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാവുക? അങ്ങനെ ഉയരുന്ന ചോദ്യങ്ങള്‍ പലതാണ് . നിങ്ങള്‍ പറയുവില്‍ ഇന്ന് ഈ വിഷയത്തില്‍ നമുക്ക് സംസാരിക്കാം നിങ്ങള്‍ പറയു ചോദിക്കുന്നു നീതി അകലെയോ?