കോട്ടയം ∙ഞായറാഴ്ച രാവിലെയാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ മാങ്ങാനത്തെ പറമ്പിൽ കണ്ടെത്തിയത്. വൈകിട്ട് മൂന്നരയ്ക്കു കോട്ടയം ഡിവൈഎസ്പി: സഖറിയാ മാത്യുവിനുവന്ന ഒരു ഫോൺ കോളാണു കൊല്ലപ്പെട്ടത് സന്തോഷാണെന്ന സൂചന തന്നത്. പയ്യപ്പാടിയിൽനിന്നു സന്തോഷ് എന്ന ആളെ കാണാനില്ലെന്നായിരുന്നു ഫോൺ സന്ദേശം.
സന്തോഷിനെ കൊല്ലുമെന്ന് കമ്മൽ വിനോദ് പരസ്യമായി ഭീഷണി മുഴക്കിയിരുന്നതായി അറിഞ്ഞതോടെ പൊലീസിനു കാര്യങ്ങൾ കൂട്ടിച്ചേർക്കാൻ എളുപ്പമായി. കമ്മൽ വിനോദിനെയും ഭാര്യ കുഞ്ഞുമോളെയും ഞായറാഴ്ച സന്ധ്യയ്ക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടുപേരെയും പൊലീസ് രണ്ടിടത്തേക്കാണു കൊണ്ടുപോയത്. രണ്ടായിട്ടായിരുന്നു ചോദ്യം ചെയ്യലും. പരസ്പര വിരുദ്ധമായ കാര്യങ്ങളാണു വിനോദും കുഞ്ഞുമോളും പറഞ്ഞത്. ഭർത്താവ് കുറ്റം സമ്മതിച്ചതായി കുഞ്ഞുമോളോടു പറഞ്ഞ് പൊലീസ് പുതിയ തന്ത്രം പയറ്റി.
ഇതോടെ കുഞ്ഞുമോൾ നടന്ന സംഭവം എല്ലാം ഏറ്റുപറഞ്ഞു. ഭാര്യ കുറ്റം സമ്മതിച്ചെങ്കിലും ഇന്നലെ രാവിലെ പത്തുമണി വരെ കമ്മൽ വിനോദ് ഒന്നും സമ്മതിച്ചിരുന്നില്ല. താൻ നിരപരാധിയെന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. മുൻപ് പിതാവിനെ കൊലപ്പെടുത്തി അറസ്റ്റിലായപ്പോഴും വിനോദ് ഇതേപോലെയാണു പ്രതികരിച്ചതെന്നു പൊലീസ് ഉദ്യോഗസ്ഥർ ഓർമിച്ചു.
കുഞ്ഞുമോൾ എല്ലാം തുറന്നുപറഞ്ഞ കാര്യം പൊലീസ് വിനോദിനെ അറിയിച്ചു. അങ്ങനെ വിനോദും വഴങ്ങി. അപ്പോഴേക്കും സന്തോഷിന്റെ തലയുടെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. പിന്നെ പൊലീസിനു കാര്യങ്ങൾ കൂടുതൽ എളുപ്പമായി.
വിനോദിനെയും കുഞ്ഞുമോളെയും തെളിവെടുപ്പിനായി കൊണ്ടുപോയി. മീനടത്തെ വാടകവീട്ടിലും മൃതദേഹം കണ്ട സ്ഥലങ്ങളിലും തെളിവെടുപ്പു നടത്തി. ഇവിടെ പൊലീസിനു മുന്നിൽ കുറ്റം സമ്മതിച്ചു വിനോദ് പൊട്ടിക്കരഞ്ഞു.
വിനോദ് പറഞ്ഞിട്ടാണ് സന്തോഷിനെ വീട്ടിലേക്കു വിളിച്ചുവരുത്തിയതെന്നാണു കുഞ്ഞുമോളുടെ മൊഴി. അങ്ങനെ ചെയ്തില്ലെങ്കിൽ തന്നെ കൊല്ലുമെന്നു വിനോദ് ഭീഷണിപ്പെടുത്തിയെന്നും കുഞ്ഞുമോൾ മൊഴികൊടുത്തു.
പൊലീസ് നൽകുന്ന വിവരങ്ങൾ ;ഓട്ടോ കേടായി, പദ്ധതി പാളി
∙ കുഞ്ഞുമോൾ ഫോണിൽ വിളിച്ചതനുസരിച്ചു കഴിഞ്ഞ 23നു രാത്രി 10 മണിയോടെ സന്തോഷ് മീനടം പീടികപ്പടിയിലെ കമ്മൽ വിനോദിന്റെ വാടക വീട്ടിലെത്തി. ∙ സന്തോഷ് കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളം എടുക്കാനായി കുഞ്ഞുമോൾ അകത്തേക്കു കയറിയ നേരത്തു സന്തോഷിനെ വിനോദ് അടിച്ചുവീഴ്ത്തിയെന്നാണു കേസ്.
∙ വലിയ ആണികൾ പറിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഇരുമ്പു ലിവർ കൊണ്ടാണ് അടിച്ചത്. ഈ ലിവർ ഇന്നലെ വിനോദിന്റെ വീട്ടിൽ നിന്നു കണ്ടെത്തി. ∙ അടിയേറ്റു സന്തോഷിന്റെ തലച്ചോറിനു ക്ഷതം പറ്റിയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
∙ തുടർന്നു കുഞ്ഞുമോളുടെ സാന്നിധ്യത്തിൽ വിനോദ്, സന്തോഷിന്റെ മൂക്കിനുമുകളിൽ വീണ്ടും അടിച്ചെന്നും പൊലീസ് പറയുന്നു. ∙ സന്തോഷിന്റെ ശരീരം മുറ്റത്തരികിലെ വാഴച്ചുവട്ടിലേക്കു വലിച്ചു കൊണ്ടുപോയി മൂന്നു ഭാഗമായി അറത്തുമുറിച്ചു. മുറിക്കാൻ ഉപയോഗിച്ച ഈ കത്തിയും പൊലീസ് ഇന്നലെ കണ്ടെത്തി.
∙ രക്തം മറയ്ക്കാൻ വാഴച്ചുവട്ടിൽ മണ്ണിളക്കിയതും പൊലീസ് കണ്ടുപിടിച്ചു. ∙ ശരീര ഭാഗങ്ങൾ മൂന്നു ചാക്കിൽ കെട്ടി വിനോദ് ഓട്ടോറിക്ഷയുടെ സീറ്റിന്റെ താഴെ വച്ചു. കുഞ്ഞുമോളെയും കയറ്റി അർധരാത്രി ഓട്ടോയിൽ പോയി.
∙ കൊടൂരാറ്റിൽ നല്ല ഒഴുക്കുള്ള ഭാഗത്ത് ഉപേക്ഷിക്കാനായിരുന്നു പരിപാടി. ഓട്ടോ മാങ്ങാനത്തു വച്ചു നിന്നുപോയി. ആരെങ്കിലും കാണുമോ എന്ന പേടിയിൽ ശരീരഭാഗങ്ങൾ അവിടെ ഉപേക്ഷിച്ചു. ∙ ബാക്കി വന്ന ഒരു ചാക്കുമായി ഓട്ടോ കുറെ ദൂരം തള്ളിനീക്കി. ഇറക്കമുള്ള ഭാഗത്ത് ഓട്ടോ സ്റ്റാർട്ടായി. തുടർന്നു തുരുത്തേൽപാലത്തിനു സമീപം മൂന്നാമത്തെ ചാക്കും ഉപേക്ഷിച്ചു. ഇതിലായിരുന്നു തലയുടെ ഭാഗങ്ങൾ.
∙ രാത്രി തന്നെ ഓട്ടോറിക്ഷ കൊല്ലാട് ഭാഗത്തു കൊണ്ടുപോയി കഴുകി വൃത്തിയാക്കി. ഈ സമയത്തു ധരിച്ചിരുന്ന ഷർട്ട് വെള്ളത്തിൽ ഒഴുക്കി. ∙ തിരിച്ചു വീട്ടിൽ വന്ന് തറയിലും ഭിത്തിയിലും തെറിച്ച രക്തത്തുള്ളികൾ കഴുകി വൃത്തിയാക്കി. ∙ എല്ലാം അവസാനിച്ചപ്പോൾ പുലർച്ചെ നാലു മണി