രണ്ട് വ്യത്യസ്ത പീഡനക്കേസുകളിലായി വിദ്യാർഥിയക്കം രണ്ടുപേരെ മുംബൈപൊലീസ് അറസ്റ്റുചെയ്തു. പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ പീഡിപ്പിച്ച യുവാവും, റയിൽവേ സ്റ്റേഷനിൽവച്ച് യുവതിയെ കയറിപ്പിടിച്ച വിദ്യാർഥിയുമാണ് അറസ്റ്റിലായത്.
ബാബുറാം നായിക് എന്ന യുവാവാണ് മുംബൈ കഫേ പരേഡിൽ അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ ഇയാൾ കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടികൾ വിവരം വീട്ടുകാരോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട്, കുട്ടികളുടെ വീട്ടുകാര്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ബാബുറാമിനെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി മുംബൈ പൊലീസ് അറിയിച്ചു.
റയിൽവേ സ്റ്റേഷനിൽ ട്രെയിൻകാത്തുനിൽക്കുകയായിരുന്ന യുവതിയെ അപമാനിച്ച വിദ്യാർഥിയാണ് മുംബൈയിൽ അറസ്റ്റിലായ മറ്റൊരാൾ. ചർച്ച്ഗേറ്റ് സ്റ്റേഷനിലാണ് സംഭവംനടന്നത്. റയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന യുവതിയുടെ മുന്നിലൂടെ കടന്നുപോയ പതിനഞ്ചുകാരനായ വിദ്യാർഥി, യുവതിയുടെ ശരീരത്തിൽ കയറിപിടിക്കുകയായിരുന്നു. ഉടൻതന്നെ യുവതി ബഹളംവച്ച് ആളെക്കൂട്ടി. തുടർന്ന് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. റയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ വിദ്യാർഥിയുടെ അതിക്രമം പതിഞ്ഞിട്ടുണ്ട്.
പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാല്‍ ജുവനൈൽ ഹോമിലേക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.