തൃശൂർ–കൊച്ചി ദേശീയ പാതയിൽ നാലു മാസങ്ങൾക്കു മുൻപ് ഒരു മലയാള നടി കാറിൽ സഞ്ചരിക്കവെ, ക്രൂരമായി ഉപദ്രവിക്കപ്പെട്ടതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി പ്രതികരിച്ചത് ഇങ്ങനെയാണ്: സംഭവത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടായിട്ടില്ല. പ്രധാന പ്രതികൾ പിടിയിലായി.
നാലു മാസങ്ങൾക്കിപ്പുറം, തെലുങ്ക് സിനിമാ ലോകത്തെ പിടിച്ചു കുലുക്കുന്ന ലഹരിമരുന്ന് വേട്ടയിൽ, ടോളിവുഡിലെ 12 പ്രമുഖരെ ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തിയപ്പോൾ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ പ്രതികരണവും സമാനമായിരുന്നു.
കേസന്വേഷണത്തെ കുറിച്ചുള്ള അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രിയുടെ ഓഫിസ് നൽകിയ പത്രക്കുറിപ്പിലെ വാചകങ്ങൾ ഇങ്ങനെ: ലഹരിമരുന്ന് മാഫിയയിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി, സിനിമാ മേഖലയിൽ നിന്നുള്ള 12 പേരെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തി. അവരെ ക്രിമിനലുകളായി കണക്കാക്കാൻ സാധിക്കില്ല; മറിച്ച് ഇരകളായി മാത്രമേ കാണാൻ കഴിയൂ. അവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ലഹരിമരുന്ന് മാഫിയയുടെ വേരുകളറുക്കും.’’
ഇരകളാണു പോലും!
മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത് ഈ കേസന്വേഷണത്തിന്റെ ഭാവിയാണെന്നാണ് വിമർശകരുടെ പക്ഷം. ലഹരിമരുന്ന് ശൃംഖലയുമായി ബന്ധമുള്ള സിനിമാ മേഖലയിൽപെട്ടവരുടെ പേരുകൾ മുഴുവൻ പുറത്തുവിട്ട്, ചൂടുപിടിപ്പിച്ച അന്വേഷണം മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനത്തിനു പിന്നാലെ തണുത്തു തുടങ്ങിയതായി വിമർശകർ പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പിന്നീട് അറസ്റ്റ് ചെയ്തു. ഇനിയും സ്രാവുകൾ വീഴാനുണ്ടെന്ന് ഒന്നാം പ്രതി സുനിൽ കുമാറിന്റെ (പൾസർ സുനി) ഭീഷണിയും അന്തരീക്ഷത്തിലുണ്ട്. അതേ മാതൃകയിൽ ലഹരിമരുന്ന് കേസിലെ ‘ഇരകളായി’ മാത്രം കാണുന്ന തെലുങ്കു നടീ നടന്മാർ പിന്നീട് കാരിയർമാരായും ഇടനിലക്കാരായും മാറുന്ന കാഴ്ച ടോളിവുഡിൽ ഉണ്ടാകുമോ എന്ന ചിന്തയിലാണ് സിനിമാലോകം.
അന്വേഷണത്തിന് നേതൃത്വം നൽകുന്ന എക്സൈസ് എൻഫോഴ്സ്മെന്റ് ഡയറക്ടർ അകുൻ സബർവാളിന്റെ വാക്കുകളിൽ അതിന്റെ സൂചനകൾ നിറഞ്ഞിരിക്കുന്നു: മയക്കുമരുന്ന് നിരോധന നിയമപ്രകാരം മയക്കുമരുന്ന് ഉപയോഗിക്കുന്നതും കുറ്റകരമാണ്.
ഇരകളായി മാത്രമേ അവരെ കാണുന്നുള്ളൂ എന്നു മുഖ്യമന്ത്രി പറഞ്ഞോ എന്ന് അറിയില്ല. മയക്കുമരുന്ന് ഉപയോഗിക്കുന്നതിൽ മാത്രമല്ല, സിനിമാ േമഖലയിലെ മറ്റു ചിലരെ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിലും ഇതിൽ ചിലർക്ക് പങ്കുള്ളതായി വിവരങ്ങളുണ്ട്.
ഇന്റർനെറ്റ് വഴി ഓർഡർ; ഉപയോഗിക്കും, പങ്കിടും
ഹൈദരാബാദിൽ സ്കൂൾ, കോളജ്, ഐടി മേഖലയിൽ മയക്കുമരുന്നിന്റെ നീരാളിപ്പിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു തുടങ്ങിയ നടപടികൾ സിനിമാ രംഗത്തെ പ്രമുഖർക്കെതിരെ തിരിഞ്ഞതോടെയാണ് ടോളിവുഡ് ഞെട്ടാൻ തുടങ്ങിയത്.
ജൂൺ 30ന് രാത്രിയും ജൂലൈ ഒന്നിന് പുലർച്ചെയുമായി ലഹരിമരുന്ന് വ്യാപാരത്തിലെ മൂന്നു മാഫിയാ കണ്ണികൾ അറസ്റ്റിലായതായിരുന്നു തുടക്കം. കാൽവിൻ മസ്കറാനസിന്റെയും സുഹൃത്തിന്റെയും ഫോൺ രേഖകൾ ശേഖരിച്ച എക്സൈസ് സംഘത്തിന് സിനിമാ രംഗത്തെ പല പ്രമുഖരുടെയും ബന്ധങ്ങളെ കുറിച്ച് വിശദാംശങ്ങൾ ലഭിച്ചു. മലയാളത്തിലും കണ്ടു പരിചയമുള്ള ചില മുഖങ്ങളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
മാരകമായ മയക്കുമരുന്നുകളായ ലൈസർജിക് ആസിഡ് ഡൈഈതലമൈഡ് (എൽഎസ്ഡി), മിഥലിൻഡയോക്സി മെതമെറ്റമൈൻ (എംഡിഎംഎ) എന്നിവ ഇന്റർനെറ്റിലൂടെ ഓർഡർ ചെയ്തു വരുത്തി, സ്വയം ഉപയോഗിക്കുകയും മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന റാക്കറ്റാണ് പിടിയിലായത്.
രണ്ടു വിദേശികൾ ഉൾപ്പെടെ 22 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. സ്കൂൾ–കോളജ് വിദ്യാർഥികളായ മുന്നൂറു പേരും ഐടി മേഖലയിൽ നിന്നുള്ള 40 പേരും സിനിമാ മേഖലയിൽ നിന്നുള്ള 12 പേരുമാണ് കാൽവിന്റെ സജീവ ഇടപാടുകാർ എന്ന നിലപാടിലാണ് ഇപ്പോൾ എക്സൈസ് സംഘം.
തെലുങ്കിലെ പ്രശസ്ത സംവിധായകനായ പുരി ജഗന്നാഥിനൊപ്പം ജോലി ചെയ്തിട്ടുള്ള സിനിമാക്കാരുടെ പട്ടിക മാത്രമാണ് കാൽവിന്റെ പക്കൽ നിന്ന് ലഭിച്ചിട്ടുള്ളത്.
പുരി ജഗന്നാഥ്
തെലുങ്ക് സിനിമയിലെ ഏറ്റവും പ്രമുഖ സംവിധായകനായ പുരി ജഗന്നാഥിനെ തന്നെയായിരുന്നു എക്സൈസ് സംഘം ആദ്യം ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്.
പത്തു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ, കാൽവിൻ മസ്കറാനസിനെ ഇവന്റ് മാനേജർ എന്ന നിലയിൽ മാത്രമേ തനിക്ക് അറിയുകയുള്ളൂ എന്നാണ് പുരി ജഗന്നാഥ് പറഞ്ഞത്. എന്നാൽ പിന്നീട് സമൂഹ മാധ്യമത്തിലൂടെ ഇതു നിഷേധിച്ച പുരി ജഗന്നാഥ്, താൻ കാൽവിനെ കണ്ടിട്ടേ ഇല്ലെന്ന നിലപാടെടുത്തു.
പി.സുബ്ബരാജു
ബാഹുബലി രണ്ടാം ഭാഗത്തിൽ കുമാരവർമയുടെ തമാശ റോളിലൂടെ മലയാളികളുടെ മനസ്സിൽ നിറഞ്ഞ പി.സുബ്ബരാജുവിനെയും എക്സൈസ് സംഘം 12 മണിക്കൂർ ചോദ്യം ചെയ്തു. കാൽവിന്റെ മൊബൈലിൽ നിന്നാണ് സുബ്ബരാജുവിന്റെ നമ്പർ അന്വേഷകർക്കു ലഭിച്ചത്. തനിക്ക് ആ മനുഷ്യനെ അറിയുകയേ ഇല്ലെന്നായിരുന്നു സുബ്ബരാജുവിന്റെയും പ്രതികരണം.
ചാർമി കൗർ
താപ്പാന ഉൾപ്പെടെയുള്ള സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ചാർമി കൗർ ആണ് അന്വേഷകരുടെ മറ്റൊരു നോട്ടപ്പുള്ളി. മകൾക്ക് ഈ സംഘവുമായി ഒരു ബന്ധവുമില്ലെന്ന് പിന്നീട് ചാർമിയുടെ പിതാവ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
മുമൈത് ഖാൻ
മലയാളത്തിൽ ഐറ്റം ഡാൻസറായ മുമൈത് ഖാൻ ‘ബിഗ് ബോസ്’ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് പ്രശസ്തയായത്. ഈ ഷോയുടെ ഷൂട്ടിങ്ങിനിടയിൽ നിന്നു തന്നെയാണ് മുമൈത് ഖാനെ അന്വേഷണ സംഘം ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്. മുമൈത് ഖാനും ആരോപണങ്ങൾ നിഷേധിച്ചു.
രവി തേജ
പുരി ജഗന്നാഥിന്റെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രവി തേജ അന്വേഷണ സംഘത്തിനു മുൻപാകെ എത്തുന്നതിനു മുൻപ്, മകനെ കേസിൽ കുടുക്കുകയാണെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ അമ്മയും മറ്റു ബന്ധുക്കളും രംഗത്തെത്തി. രവി തേജയും ശൃംഖലയുമായുള്ള ബന്ധങ്ങൾ നിഷേധിച്ചു.
ചെറുമീനുകൾ മുതൽ വൻ സ്രാവുകൾ വരെ
കാൽവിന്റെ പക്കൽ നിന്നു കിട്ടിയ വിവരങ്ങൾ വച്ച് എക്സൈസ് സംഘം വിളിച്ചു വരുത്തിയവരുടെ കൂട്ടത്തിൽ സിനിമാ ലോകത്തെ ചെറുമീനുകൾ മുതൻ സ്രാവുകൾ വരെയുണ്ട്. പ്രമുഖ നടി കാജൽ അഗർവാളിന്റെ മാനേജർ പുട്കർ റോൺസൺ മാത്രമാണ് ഇതുവരെ അറസ്റ്റിലായത്.
മറ്റുള്ളവരെ ജൂലൈ 19 മുതൽ 27 വരെ വിവിധ ദിവസങ്ങളിലായി ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തി. നമ്പള്ളി റോഡിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫിസായ അബ്കാരി ഭവനിലേക്ക് കനത്ത സുരക്ഷയോടെയാണ് പലരും എത്തിയത്. എല്ലാവരുടെയും മുഖം പ്രസന്നമായിരുന്നെങ്കിലും ഉള്ളിലെ നെഞ്ചിടിപ്പ് വളരെ വ്യക്തമായിരുന്നു.
നക്ഷത്രങ്ങളുടെ ആർഭാട രാവുകൾ
ക്യാമറാമാൻ ശ്യാം കെ.നായിഡു, നടൻ തരുൺ എന്നിവരെയും അന്വേഷണ സംഘം ഇതിനിടയിൽ ചോദ്യം ചെയ്തിട്ടുണ്ട്. ബഞ്ജാര ഹിൽസിൽ നിശാപാർട്ടികൾ നടക്കുന്ന പബ്ബ് സ്വന്തമാക്കിയിരുന്ന നടൻ തരുൺ പിന്നീട് തന്റെ ഓഹരികൾ വിറ്റതായുള്ള വിവരങ്ങളും സംഘത്തിനു ലഭിച്ചിട്ടുണ്ട്.
സിനിമയുടെ സമ്മർദങ്ങൾക്കിടയിൽ നിന്ന് നിശാ പാർട്ടികളുടെ ലോകത്തേക്കും ആർഭാടത്തിന്റെ കപ്പലോട്ടങ്ങളിലേക്കുമുള്ള യാത്രകളിൽ മാത്രമല്ല ലഹരി നിറഞ്ഞു നിന്നിരുന്നത്.
ആരാധകർ കൊതിയോടെ നോക്കിയിരിക്കുന്ന ‘സിക്സ് പായ്ക്’ ബോഡിയും കയ്യിലെയും കാലിലെയും മസിലുകളും മാസങ്ങൾ കൊണ്ട് പെരുപ്പിച്ചെടുക്കാൻ വരെ ഇവിടെ സ്റ്റെറോയിഡുകളുടെ സഹായം തേടുന്നുണ്ട്. സ്റ്റെറോയിഡിൽ തുടങ്ങി മയക്കുമരുന്നിന്റെ വലിയ ശൃംഖലയിലേക്കാണ് പലരും പിന്നീടു ചെന്നെത്തുന്നത്.