ഇന്നലെ പയ്യന്നൂരിലും ഇന്ന് തളിപ്പറമ്പിലും സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗങ്ങള്‍ നമ്മള് കണ്ടു. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാക്കുകള്‍ നമ്മള് കേട്ടു. പാര്‍ട്ടിയുടെ ഉറച്ച കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും നേരിട്ട കനത്ത തിരിച്ചടിക്ക് പിണറായി പറയുന്നത് ഒരേ കാരണമാണ്. ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു. പരിഹാരവും അദ്ദേഹം പറയുന്നുണ്ട്. ജനങ്ങള്‍ തിരുത്തണം. വി. കുഞ്ഞികൃഷ്ണനെ 'പാർട്ടി ശത്രുക്കളുടെ കൈയിലെ കോടാലി'യെന്നാണ് പിണറായി വിശേഷിപ്പിച്ചതെങ്കില്‍ ടി.കെ.ഗോവിന്ദനെ അവസരവാദിയെന്നാണ് വിളിച്ചത്. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന് വി.കുഞ്ഞിക്കൃഷ്ണന് പാര്‍ട്ടിയെ ചതിച്ച മിര്‍ജാഫറും, ടി.കെ.ഗോവിന്ദന് പിന്നില്‍നിന്ന് കുത്തിയ ബ്രൂട്ടസുമാണ്. എങ്കിലും തളിപ്പറമ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന് സമ്മതിക്കുന്നുണ്ട് കെ.കെ.രാഗേഷ്. തോല്‍വി വിശകലനം ചെയ്ത് കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടിന് കടലാസിന്റെ വിലപോലും കല്പ്പിക്കാത്തതാണ് പിണറായിയുടെ പ്രസംഗമെന്ന് പറയേണ്ടിവരും. അഹങ്കാരവും അഴിമതിയും സ്വജനപക്ഷപാതവുമെല്ലാം പാര്‍ട്ടിയുടെ ജനവിശ്വാസം നഷ്ടപ്പെടുത്തിയെന്ന് നേരിട്ടും അല്ലാതെയും പറയുന്ന കേന്ദ്രകമ്മിറ്റിയെ പിണറായി തിരുത്തുകയാണോ? ഈ വിശദീകരണങ്ങള്‍ കൊണ്ട് സിപിഎമ്മിന് തിരിച്ചുവരാനാകുമോ? പാര്‍ട്ടി കണ്ടതോ, പിണറായി പറഞ്ഞതോ ശരി?