എല്ലാവരും മുണ്ടുമുറുക്കി ഉടുത്ത് ജീവിക്കാന്‍ തയാറാവുക. പത്തുദിവസത്തിനിടെ നാലാം തവണയും ഇന്ധനവില വന്‍തോതില്‍ കൂട്ടി. രാജ്യാന്തര വിപണിയിൽ എണ്ണ വില കുറഞ്ഞു തുടങ്ങിയപ്പോഴാണ് ഈ കൂട്ടൽ. വരാനിരിക്കുന്നത് വന്‍ വിലക്കയറ്റത്തിന്‍റെ ദിവസങ്ങള്‍. രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി നല്‍കിയത്, അദ്ദേഹത്തിന്‍റെ പാര്‍ട്ടി വക്ത്താക്കള്‍ അവകാശപ്പെട്ടതുപോലെ കേവലം ഉപദേശമല്ല, മുന്നറിയിപ്പാണെന്ന് വ്യക്തമായി. പക്ഷേ മോദി പറഞ്ഞതു പോലെ സ്വര്‍ണം വാങ്ങലല്ല നാം കുറയ്ക്കേണ്ടി വരിക, പാലും പച്ചക്കറിയും പഞ്ചസാരയും പോലും ചുരുക്കേണ്ടി വരും. 

 

പ്രധാമന്ത്രിയുടെ അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ചതുകൊണ്ട് രാജ്യം രക്ഷപെടുമോ ?. പ്രതികരിക്കുന്ന ജനങ്ങളെ പാറ്റയെന്നും പല്ലിയെന്നും വിളിച്ചതുകൊണ്ട് മിണ്ടാതിരിക്കാനാവുമോ ? പ്രതിപക്ഷത്തിരുന്നപ്പോള്‍ പെട്രോൾ 50 രൂപയ്ക്ക് തരുമെന്ന് വീമ്പിളക്കിയവരും കാളവണ്ടിയും ഉന്തുവണ്ടിയും തള്ളിയവരും ഗ്യാസ് കുറ്റി തലയിൽ വച്ച് തെരുവിലിറങ്ങിയവരും ഇന്നെവിടെയാണ്?  ? സംസ്ഥാനത്തിന് അധികമായി കിട്ടുന്ന വരുമാനം വേണ്ടെന്നു വച്ച് അല്പം ആശ്വാസം നൽകണമെന്ന് മുമ്പ് വാദിച്ചവർ ഇപ്പോൾ അനങ്ങാത്തത് എന്തുകൊണ്ടാണ്?