വീണാ ജോര്‍ജ് ആശുപത്രി വിട്ടു. അതീവ രഹസ്യമായി പുലര്‍ച്ചെ ഔദ്യോഗിക കാറില്‍ കയറി മന്ത്രി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വിട്ടു. കഴുത്തിന്റെ വേദന കുറഞ്ഞെന്നും തുടര്‍ ചികില്‍സ തിരുവനന്തപുരത്തെന്നും, മന്ത്രി കൂടി ആവശ്യപ്പെട്ട പ്രകാരമുള്ള ഡിസ്ചാര്‍ജ് ആണെന്നും പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടര്‍മാര്‍. രഹസ്യ ഡിസ്ചാര്ജിനെതിരെ പരിഹാസ പോസ്റ്റുകളുമായി KSU നേതാക്കള്‍ ഉടനടി രംഗത്തുവന്നു. മന്ത്രിയുടെ ഐ.സി.യു. സെല്‍ഫിയും വിമര്‍ശനത്തിന് ഇടയാക്കി.
കഴുത്തിന് കനത്ത വേദനയുണ്ടായിരുന്ന മന്ത്രി .. ഐസിയുവില്‍ നിന്ന് ഇറങ്ങി.. ദേശീയപാത വഴി, അതും റോഡുപണി നടക്കുന്ന വേളയില്‍ 500 കിലോ മീറ്റര്‍ എങ്ങനെ യാത്ര ചെയ്യും? ഏത് ഡോക്ടറാണ് ഇമ്മട്ടില്‍ യാത്ര നിര്ദേശിച്ചതെന്നടക്കം ആശ്ചര്യ, പരിഹാസക്കുറിപ്പുകള്‍.. ചോദ്യങ്ങള്‍. മന്ത്രിയെ ആക്രമിച്ചെന്ന കഥ എട്ടുനിലയില്‍ പൊട്ടിയെന്ന് പ്രതിപക്ഷ നേതാവും. ഈ ഡിസ്ചാര്‍ജ് പുലര്ച്ചെയെങ്കില് അതിനും രണ്ട് മണിക്കൂര്‍ മുന്‍പ്.. ഇന്നലെ രാത്രി രണ്ട് മണിക്ക്, ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസില്‍ റിമാന്‍ഡിലായ KSU നേതാവ് ബിതുലിന്റെ വീടിന് നേരെ ആരോ ബോംബ് എറിഞ്ഞു.
ചോറ് തിന്നുന്നവര്‍ക്കറിയാം ബോബ് എറിഞ്ഞത് സിപിഎമ്മാണ് എന്ന് ഷാഫി പറമ്പില്‍. വാദത്തിന് ബലമേകാന്‍ DYFI പ്രവര്‍ത്തകര്‍ ബിതുലിന്റെ വീട് അന്വേഷിക്കുന്ന വാട്സാപ്പ് ചാറ്റ് സ്ക്രീന്‍ ഷോട്ടും ഷാഫി പുറത്തുവിട്ടു... കൗണ്ടര്‍ പോയ്ന്റ് ചോദിക്കുന്നു – മന്ത്രി ആശുപത്രിവിട്ടു, ഗുരുതരാവസ്ഥ തരണം ചെയ്തോ ? അക്രമവും വധശ്രമവും തെളിഞ്ഞോ ? സിഡ്ചാര്‍ജിന് ശേഷവും മന്ത്രിയെ പരിഹസിക്കുന്നതെന്തിന് ? KSU വിന്റെ കരിങ്കൊടിക്കുള്ള മറുപടിയോ ബോംബ് ?