മതേതര രാജ്യത്ത് മതാടിസ്ഥാനടത്തില്‍ പൗരത്വം നല്‍കാനുള്ള നിയമം, സിഎഎ പ്രബല്യത്തിലായത് ഇന്നലെ. ഉത്തരവിറങ്ങിയ നേരം തൊട്ട് രാജ്യത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധം ഏറിയും കുറഞ്ഞും ശക്തിയാര്‍ജിക്കുന്നു. കേരളത്തിലുടനീളം ഭരണ–പ്രതിപക്ഷ സംഘടനകള്‍ ഒരുപോലെ തെരവിലിറങ്ങി. അസമില്‍ അസം യുണൈറ്റഡ് ഫോറത്തിന്‍റെ ഹർത്താലും അസം വിദ്യാർഥി യൂണിയൻ അടക്കമുള്ളവയുടെ പ്രതിഷേധവും.
ഡൽഹി സർവകലാശാലയിൽ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിനിടെ ക്യാമ്പസിനകത്ത് കടന്ന് പൊലീസ് നടപടി. സുപ്രീംകോടതിയിലും നീക്കങ്ങള്‍. ലീഗിന്‍റേത് അടക്കം സിഎഎക്ക് എതിരെ ആകെ 200ലേറെ ഹര്‍ജികള്‍. അവ വേഗത്തില്‍ പരിഗണിക്കണമെന്നും നിയമത്തിന് സ്റ്റേവേണമെന്നും ഹര്‍ജിക്കാര്‍. ഡി.വൈ.എഫ്.ഐയും സിപിഐയും കൂടി നിയമ പോരാട്ടത്തിന്‍റെ ഭാഗമായി ഇന്ന്. ഒരു സംസഥാനത്തിന്‍റെയും സേവന സഹായമില്ലാതെ സിഎഎ പ്രകാരം പൗരത്വം നല്‍കാനാകും വിധത്തിലാണ് ചട്ടങ്ങള്‍, നടപടിക്രമങ്ങള്‍. ഇന്നിതാ, ഓണ്‍ലൈന്‍ പോര്‍ട്ടലും സജ്ജമായി കഴിഞ്ഞു. എല്ലാം ഞൊടിയിടയില്‍. അപ്പോള്‍ പ്രതിഷേധങ്ങളുടെ ഭാവി എന്താണ് ? പരിഹാരം കോടതിയിലോ തെരുവിലോ ?