ഇന്നലെ ഈ സമയത്ത് നാടുമുഴുവന്‍ ഒരു ദുരന്തവാര്‍ത്ത കേട്ട് നടുങ്ങിയിരിക്കുകയായിരുന്നു. കളമശേരിയിലെ കുസാറ്റ് ക്യാംപസിലെ ദുരന്തത്തിന്‍റെ പ്രാഥമിക വിവരങ്ങള്‍ മാത്രമായിരുന്നു അപ്പോള്‍ നമുക്ക് മുന്നില്‍. 24 മണിക്കൂര്‍ പിന്നിടുമ്പോള്‍, നാല് ജീവനുകളെടുത്ത ആ അപകടത്തിന്‍റെ ആഘാതം വിട്ടുമാറിയിട്ടില്ല. അത്രപെട്ടെന്ന് മാറുന്നതുമല്ല അത്. . ശ്വാസകോശത്തിനും തലയിലുമേറ്റ പരുക്കുകളാണ് മരണകാരമെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. നാലുപേരുടെയും നെഞ്ചിലും തലയിലും ചതവേറ്റിരുന്നു..
ചികില്‍സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ദുരന്തത്തിന്‍റെ കാര്യകാരണങ്ങളിലേക്കുള്ള അന്വേഷണം എത്തുന്നത് സംഘാടനത്തിലെ പിഴവിലേക്ക് തന്നെയാണ്. ഒരല്‍പം ജാഗ്രത കാണിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന അപകടം.. നാല് കുടുംബങ്ങളുടെ, ഒപ്പം നാടിന്‍റെയാകെ നാളെയുടെ പ്രതീക്ഷകളാണ് പൊലിഞ്ഞുപോയത്. പിഴവുകള്‍ തിരിച്ചറിയുകയും അത് ആവര്‍ത്തിക്കാതിരിക്കുകയുമാണ് ഇനി ചെയ്യാനാവുക. കൗണ്ടര്‍ പോയിന്‍റ് ചര്‍ച്ച ചെയ്യുന്നു. കുസാറ്റ് ദുരന്തം പഠിപ്പിച്ചതെന്ത്?