ബാലസോര്‍ ദുരന്തഭൂമിയായതെങ്ങനെ? കൊട്ടിഘോഷിച്ച 'കവച്' എവിടെ?

ഇന്നലെ ഈനേരം ഒരു ദുരന്തഭൂമിയുടെ രൂപം പൂണ്ടുകഴിഞ്ഞിരുന്നു പ്രകൃതി ദുരന്തങ്ങളേറെ കണ്ട ഒഡീഷയിലെ ബാലസോറെന്ന തീരദേശമണ്ണ്. രാജ്യത്തെ ഭീതിദവും ഭീകരവുമായ ട്രെയിന്‍ അപകടങ്ങളുടെ പട്ടികയിലേക്ക് ഒന്നുകൂടി. ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരപ്രകാരം മരണം 288. ഔദ്യോഗിക കണക്കില്‍‌ 747പേര്‍ക്ക് പരുക്ക്. ഇതില്‍ 56പേരുടെ നില ഗുരുതരം. നാടൊരുമിച്ച രക്ഷാദൗത്യം പൂര്‍ത്തിയായി. ഇനി അപകടസ്ഥലം പൂര്‍വസ്ഥിതിയാക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമമാണ്. പ്രധാനമന്ത്രി ദുരന്തഭൂമിയും ആശുപത്രികളും സന്ദര്‍ശിച്ച് കുറ്റക്കാരെ വെറുതെവിടില്ല എന്ന് പ്രഖ്യാപിച്ചു.  ഉന്നതതല സമിതിയും റയില്‍വേ സുരക്ഷാ കമ്മിഷണറും അന്വേഷണം തുടങ്ങി. റയില്‍‌വേമന്ത്രിയുടെ രാജി ആവശ്യം പലകോണില്‍ ഉയര്‍ന്നു. രാജിയില്ലെന്നും ഇത് രാഷ്ട്രീയത്തിനുള്ള സമയമല്ലെന്നും മന്ത്രിയുടെ മറുപടി. ആശങ്കയുണര്‍ത്തുന്ന പല ചോദ്യങ്ങളാണ് രാജിക്കപ്പുറം ഉയര്‍ന്നു കേള്‍ക്കുന്നത്. എങ്ങനെയാണ് ഇത്ര ഭീതിദമായ ഒരു അപകടം ഉണ്ടാകുന്നത്? ആരൊക്കെയാണ് ഉത്തരം പറയേണ്ടത്? സുരക്ഷയ്ക്ക് എന്ത് വേഗവും പ്രാധാന്യവുമാണ് ഇന്ത്യന്‍ റയില്‍വേ നല്‍കുന്നത്? ട്രാക്കുകള്‍ സാച്ചുറേഷനിലെത്തി എന്ന വിദഗ്ധരുടെ വാക്കുകള്‍ വിശ്വസിച്ചാല്‍ ഭാഗ്യപരീക്ഷണമോ ട്രെയിന്‍ യാത്ര? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്. 

Counter Point on Odisha Train Accident