റബ്ബറിന് മുന്നൂറ് രൂപ തന്നാല്‍, കേരളത്തില്‍ ബിജെപി എം.പിയില്ലെന്ന കുറവ് പരിഹരിക്കാമെന്ന തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ വാക്കുകള്‍ തീര്‍ത്ത വിവാദത്തിര ഇന്നും അടങ്ങിയിട്ടില്ല. അങ്ങനെയിരിക്കെയാണ് ഇന്നലെ വൈകുന്നേരം കണ്ണുർ ചെറുപുഴയിൽ കെ–സി–വൈ–എം യുവജന ദിനാഘോഷ വേദിയില്‍ അദ്ദേഹം പുതിയ വിവാദത്തിരി കൊളുത്തുന്നത്. രാഷ്ട്രീയ രക്തസാക്ഷികളെന്നാല്‍ അത്ര മഹത്വമുള്ളവരല്ല എന്നാണോ മാര്‍ പാംപ്ലാനി ഉദ്ദേശിക്കുന്നത് ? അവരില്‍ അനാവശ്യകലഹത്തിന് വെടിയേറ്റവരും പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് വീണുമരിച്ചവരും ഒക്കെയുണ്ടെന്ന വാക്കുകളും, താരതമ്യവുമൊക്കെ എന്തിനുവേണ്ടി ? മഹാത്മാഗാന്ധി എങ്ങനെയാണ് മരിച്ചത് എന്നാണ് ആര്‍ച്ച് ബിഷപിനോട് സിപിഎം നേതൃത്വം ഇതിനകം ഉന്നയിച്ച മറുചോദ്യം. നമ്മളീ സംസാരിക്കുന്ന ദിനം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി.. ദാ, തൊട്ടപ്പുറത്ത തമിഴ്നാട്ടില്‍ LTTEയാല്‍ കൊല്ലപ്പെട്ട, രക്തസാക്ഷിത്വം വരിച്ച ദിനം കൂടിയാണെന്നോര്‍ക്കണം. കൗണ്ടപോയ്ന്‍റ് പരിശോധിക്കുന്നു.. മാര്‍ പാംപ്ലാനിയുടെ രക്തസാക്ഷി പരാമര്‍ശവും വിമര്‍ശനവും എന്തിന് ?