എഐ ക്യാമറ ഇടപാടിനെക്കുറിച്ച് ദുരൂഹമായ പലതും പുറത്ത് വന്നപ്പോള്‍ രണ്ട് അന്വേഷണങ്ങളെക്കുറിച്ച് നമ്മള്‍ അറിഞ്ഞു. വിജിലന്‍സിന്റെ പരിശോധനയും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അന്വേഷണവും. പക്ഷെ അതിനുശേഷമാണ് കുറേക്കൂടി വിവരങ്ങള്‍ പൊതുജനമധ്യത്തിലെത്തുന്നത്. കരാറില്‍വന്നശേഷം പിന്മാറിയ കമ്പനികളുടെ പ്രതികരണങ്ങള്‍ തൊട്ട് ഏറ്റവും ഒടുവില്‍ കരാര്‍ കമ്പനിയായി തുടരുന്ന, ഒരുപാട് ചോദ്യങ്ങള്‍ നേരിടുന്ന പ്രസാഡിയോ കമ്പനിയുടെ പ്രതികരണം വരെ. പ്രസാഡിയോയുടെ ഡയറക്ടര്‍ ഞങ്ങളോട് ഇങ്ങനെ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവായ പ്രകാശ് ബാബുവുമായി അടുത്ത ബന്ധമുണ്ട്. ക്യാമറ പദ്ധതിയുടെ സൂം മീറ്റിങ്ങില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന വലിയ ചോദ്യം മുഖ്യമന്ത്രിയുടെ ബന്ധുവിന് ഈ കരാറുമായി എന്താണ് ബന്ധമെന്നാണ്. അതാര് പറയുമെന്നതാണ്. നിലവിലെ അന്വേഷണങ്ങളുടെ പരിധിയില്‍ ഇത് വരുമോ എന്നതാണ്. അപ്പോള്‍ വ്യവസായമന്ത്രി തെളിവെവിടെ എന്ന് ചോദിക്കുന്നു. അന്വേഷിക്കുമെങ്കില്‍ തെളിവുതരാമെന്ന് പ്രതിപക്ഷത്തിന്റെ മറുപടി. അപ്പോള്‍ ചോദ്യം, ബന്ധുവിന്റെ ബന്ധമെന്ത്? അത് തെളിയണ്ടേ? എങ്ങനെ തെളിയും? കാണാം കൗണ്ടർപോയന്റ്.