സോളര്‍: ആസൂത്രകൻ ഗണേഷോ? പിന്നിൽ വൻ ഗൂഡാലോചനയോ?

കോളിളക്കമുണ്ടാക്കിയ സോളര്‍ പീഡനക്കേസില്‍ പുതിയ വഴിത്തിരിവ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ നിലംപരിശാക്കിയ കേസിന്‍റെ പിന്നില്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ ഭാഗമായ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയാണെന്ന് അദ്ദേഹത്തിന്‍റെ മുന്‍ വിശ്വസ്തന്‍ പറയുന്നു. സോളര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ സ്ത്രീയെ പീഡിപ്പിച്ചു  എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ ക്രൈബ്രാഞ്ച് കേസെടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് കേരളകോണ്‍ഗ്രസ് ബിയുടെ മുന്‍ സംസ്ഥാന ഭാരവാഹിയും കെ.ബി ഗണേഷ് കുമാറിന്‍റെ വലംകയ്യുമായിരുന്ന ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശരണ്യ മനോജ് എന്ന മനോജ് കുമാറിന്‍റെ വെളിപ്പെടുത്തല്‍. ഈ കേസില്‍ സിപിഎം നേതാവ് സജി ചെറിയാന്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്നും മനോജ് ആരോപിക്കുന്നു.എന്നാല്‍ ശരണ്യ മനോജ് പറയുന്നതെല്ലാം കളവാണെന്ന് കേസിലെ പരാതിക്കാരിയും സജി ചെറിയാനും മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയടക്കം ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഡാലോചനയുണ്ടെന്നും എല്ലാം ഒന്നൊന്നായി പുറത്തുവരുമെന്നും കോണ്‍ഗ്രസ് നേതൃത്വം ആണയിടുന്നു. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, സോളര്‍ പീഡനക്കേസില്‍ ഗൂഡാലോചനയോ ?