സാമ്പത്തിക സംവരണത്തിനായി ഒരു മുഴം മുന്‍പേ; വോട്ടിനായോ തിടുക്കം?

സംവരണരാഷ്ട്രീയം കേരളത്തില്‍ വീണ്ടും സജീവചര്‍ച്ചയാകുന്നു. മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്  സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തുന്ന വിജ്ഞാപനം പുറത്തിറങ്ങിയത്  വലിയതോതിലുള്ള വാദപ്രതിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടഭേദഗതിയുടെ ചുവടുപിടിച്ചാണ് പത്തുശതമാനം സാമ്പത്തികസംവരണം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത് . സാമുദായിക സംവരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംവരണവിഭാഗങ്ങള്‍ പറയുമ്പോള്‍ ആരുടെയും ആനുകൂല്യങ്ങള്‍ ഇല്ലാതാകില്ലെന്ന് മുഖ്യമന്ത്രി അടിവരയിടുന്നു. 

കേന്ദ്രതീരുമാനത്ത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാബ‍െഞ്ചിന്‍റെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ നടപടി. ശബരിമലവിവാദത്തില്‍ അകന്നുപോയ മുന്നാക്കവിഭാഗങ്ങളെ ഒപ്പം നിര്‍ത്താനാണ് കോടതിയുടെ അന്തിമ ഉത്തരവിന് മുമ്പേയുള്ള നീക്കമെന്നും വിമര്‍ശനമുണ്ട്.    ഏതായാലും വരാനിരിക്കുന്ന തദ്ദേശഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സംവരണം മുഖ്യവിഷയമാകുമെന്നുറപ്പായി. എസ്എന്‍ഡിപിയുടെ എതിര്‍പ്പ് എല്‍ഡിഎഫിനും ലീഗിന്‍റെ നിലപാട് യുഡിഎഫിനും വെല്ലുവിളിയാണ്. സാമ്പത്തികസംവരണം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടോ ?