കെ എം ജോസഫിനെ നിയമിക്കണമെന്ന കൊളീജിയം തീരുമാനം നടപ്പാകാത്തത് എന്തുകൊണ്ട്?

ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ മൂന്ന് മാസത്തിലേറെ പിടിച്ചുവച്ചിരുന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിക്കുതന്നെ മടക്കിയത് കഴിഞ്ഞമാസം 26നാണ്. ജോസഫിനൊപ്പം ശുപാര്‍ശ ചെയ്ത ഇന്ദു മല്‍ഹോത്ര പിറ്റേന്ന് ജഡ്ജിയായി ചുമതലയേറ്റു. ശുപാര്‍ശ മടക്കിയ കേന്ദ്രനടപടി ചര്‍ച്ചചെയ്യാന്‍ ഒരുപാട് വൈകി ചേര്‍ന്ന  കൊളീജിയത്തില്‍ തീരുമാനവുമില്ല. കെഎം ജോസഫിനെ ശുപാര്‍ശ ചെയ്തത് കൊളീജിയം ഒറ്റക്കെട്ടായി. അതായത് കോടതി ഒറ്റക്കെട്ടായി. അപ്പോള്‍ ശുപാര്‍ശ അതേവേഗത്തില്‍ കേന്ദ്രത്തിന് വീണ്ടും അയയ്ക്കുകയാണ് സ്വതവേ പ്രതീക്ഷിക്കുന്നത്. എന്തുകൊണ്ടില്ല ആ തീരുമാനം? എന്താണ് കൊളീജിയത്തെ അതില്‍നിന്ന് തടയുന്ന ഘടകം?

നിലപാട്

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനത്തില്‍ ഒറ്റക്കെട്ടെന്നാണ് കോടതി ഇന്നും വ്യക്തമാക്കുന്നത്. എങ്കില്‍പ്പിന്നെ ആ പേര് എത്രയും വേഗം അയയ്ക്കാന്‍ കൊളീജിയത്തിന് കഴിയണം. കാരണം ഉയര്‍ന്നുകേട്ട ആക്ഷേപങ്ങള്‍ അതീവഗുരുതരമാണ്.  ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ ഭരണകൂടം കടന്നുകയറിയെന്നത് അടക്കം.