ചോരക്കളിക്കാർ കാണാത്ത മറുപുറക്കാഴ്ച

അവര്‍ക്കേ നഷ്ടമായുള്ളു എന്തെങ്കിലും. എന്തെങ്കിലുമല്ല, ഏതാണ്ടെല്ലാം. അതിനപ്പുറമെല്ലാം കേവലം രാഷ്ട്രീയമാണ്. ആ കളിയുമായി പോകുന്നവര്‍ക്ക് ഒന്നും നഷ്ടമായിട്ടില്ല. അവര്‍ക്കിത് അടുത്ത രാത്രിയില്‍ അടുത്ത ജീവനെടുക്കാനുള്ള കോപ്പുകൂട്ടാനുള്ള, തന്ത്രമൊരുക്കാനുള്ള നേരം മാത്രമാണ്. അതുകൊണ്ടാണ് അപലപിക്കലിനും ആരോപിക്കലിനും അപ്പുറം ഒരു ശബ്ദവും ഇന്നലെയോ ഇന്നോ കേരളം കേള്‍ക്കാത്തത്. അപ്പോള്‍ പറയൂ, ഇത് അടുത്ത അക്രമവാര്‍ത്തയ്ക്കുള്ള ഇടവേളയല്ലാതെ മറ്റെന്താണ്?

9 മണി ചര്‍ച്ച ഈ വിഷയത്തില്‍ മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. പ്രഖ്യാപനങ്ങള്‍ക്കപ്പുറം അവകാശവാദങ്ങള്‍ക്കപ്പുറമുള്ളത് നിശബ്ദതയാണ്. ഇതില്‍നിന്നൊരു മോചനം ഇന്നാട്ടിലുണ്ടാകുമെന്ന ഒരു പ്രതീക്ഷയും തരാത്ത നിശബ്ദത. അടുത്തയാളെ മാര്‍ക് ചെയ്യാനും തീര്‍ക്കാനുമുള്ള തന്ത്രത്തിനുള്ള ഇടവേളയല്ലെന്ന് എന്തിന് വിശ്വസിക്കണം? വിശ്വസിക്കണമെങ്കില്‍ വിശ്വാസ്യതയുള്ള വാക്കുകള്‍വേണം നമുക്ക്.