ബില്ലിൽ സർക്കാരി‌നെ കാത്തിരിക്കുന്നതെന്ത് ?

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് ബില്ലിലെ ആകാംക്ഷ ക്ലൈമാക്സിലേക്ക്. ഏതുസമയവും മുന്നിലെത്താവുന്ന ബില്ലില്‍ ഗവര്‍ണര്‍ എന്ത് നിലപാടെടുക്കും. ഒരുവശത്ത് ഓര്‍ഡിനന്‍സ് വലിച്ചെറിഞ്ഞ സുപ്രീംകോടതി. മറുവശത്ത് വിദ്യാര്‍ഥി താല്‍പര്യത്തില്‍ ഒരുമിച്ച് നിന്ന നിയമസഭ. ഗവര്‍ണര്‍ അംഗീകരിച്ചില്ലെങ്കില്‍ ബില്ലിന്റെയും സര്‍ക്കാരിന്റെയും മുന്നിലെന്താവും? വിദ്യാര്‍ഥികളെന്ത് ചെയ്യും? ഈ ചോദ്യങ്ങള്‍ക്ക് മുന്നിലേക്കാണ് ബില്‍ പാസായശേഷമുള്ള ഭിന്ന പ്രതികരണങ്ങള്‍കൂടി വന്നുവീഴുന്നത്. ബില്‍ പാസാക്കരുതായിരുന്നുവെന്ന് എകെ ആന്റണി. ബില്ലിന് പിന്നില്‍ സമുദായനേതാക്കളെന്ന് യുവമോര്‍ച്ച. ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ഒ രാജഗോപാല്‍ നാളെ ഗവര്‍ണറെ സമീപിക്കുന്നതില്‍വരെയാണ് കാര്യങ്ങള്‍. എന്താണ് പൊതുതാല്‍പര്യത്തില്‍ ഈ പ്രശ്നത്തിനൊരു പരിഹാരം?

ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– പുറത്തുപോകേണ്ടവര്‍തന്നെയാണ് ആ വിദ്യാര്‍ഥികള്‍ നിയമത്തിന്റെയും ശരിയുടെയും കണ്ണില്‍. ഏത് വിദ്യാര്‍ഥി താല്‍പര്യം പറഞ്ഞാലും. ഗുരുതരമായ ക്രമക്കേടുകള്‍ ലോകത്തിന് മുന്നിലിരിക്കെ വിദ്യാര്‍ഥി താല്‍പര്യമെന്ന നിലപാട് സത്യസന്ധമായി നിയമസംവിധാനത്തെ ബോധ്യപ്പെടുത്താനാകുമോ? ബുദ്ധിമുട്ടാണ്.