നിഷ പേരു പറഞ്ഞില്ലെങ്കിൽ പി.സി.ജോര്‍ജിന് പൊള്ളുന്നത് എന്തുകൊണ്ട്?

ജീവിതത്തിന്റെ മറുപുറത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു രാഷ്ട്രീയ നേതാവിന്റെ ഭാര്യ എഴുതുമ്പോള്‍ അതില്‍ മേനിപറച്ചിലുകള്‍ മാത്രം പ്രതീക്ഷിക്കുന്നവരുണ്ടാകും. പക്ഷേ ജോസ്.കെ.മാണി എം.പിയുടെ ഭാര്യ നിഷയുടെ പുസ്തകം അതല്ല. 

തനിക്കുണ്ടായ ഒരു മോശം അനുഭവം കൂടി അവര്‍ തുറന്നുപറയുന്നു. അത്തരം അനുഭവങ്ങളില്‍ നിരന്തരം പെട്ടുപോകുന്ന സ്ത്രീകള്‍ക്ക് ആത്മധൈര്യം പകരാനാണ് നിഷ അത് വിവരിക്കാന്‍ തയാറായിരിക്കുന്നത്.

മീ ടൂ എന്ന സ്ത്രീകളുടെ പ്രസ്ഥാനത്തോടൊപ്പം നില്‍ക്കുന്നു താനെന്ന് അവര്‍ വ്യക്തമാക്കുന്നു. ട്രെയിനില്‍ വച്ച്, തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തില്‍ ശരീരത്തില്‍ സ്പര്‍ശിച്ചത് ഒരു രാഷ്ട്രീയനേതാവിന്റെ മകനാണെന്ന് മാത്രം പറഞ്ഞുവയ്ക്കുന്നു നിഷ. അതിനപ്പുറം പറയണോ വേണ്ടയോ എന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യം.

പക്ഷേ പി.സി.ജോര്‍ജിന് അതുപോര. പേരുപറഞ്ഞില്ലെങ്കില്‍ പേരു ചീത്തയാകുന്നവരില്‍ തന്റെ മകനും പെടുമെന്നതാണ് അദ്ദേഹത്തിന്റെ വേവലാതി. ലോകത്തിന്റെ ഏതു കോണില്‍ നിന്നും സ്ത്രീകള്‍ ആരോപണമുയര്‍ത്തിയാല്‍ അതെല്ലാം തനിക്കോ മക്കള്‍ക്കോ എതിരേയാണോ എന്ന് സംശയിക്കുന്നതില്‍ നിന്ന് സ്ഥിരീകരിക്കാവുന്ന വസ്തുത എന്താണ്?