ഇടനിലക്കാര്‍ക്ക് അപ്പുറം വില്‍പനക്കാര്‍ വലയിലാകാത്തത് എന്തുകൊണ്ട്?

ഈ കേട്ടത് ലഹരി കടത്തിന് കഴിഞ്ഞദിവസം പാലക്കാട്ട് റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായ യുവാവിന്റെ വാക്കുകള്‍. ഇത് കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവും എല്‍.എസ്.ഡിയും ആംപ്യൂളും കടത്തുന്ന നൂറുകണക്കിന് ഇടനിലക്കാരില്‍ ഒരാള്‍ മാത്രം. ക്രിസ്മസ് പുതുവല്‍സര ആഘോഷങ്ങള്‍ക്ക് ലഹരി പകരാന്‍ വന്‍തോതില്‍ കേരളത്തിലേക്ക്, പ്രത്യേകിച്ച് കൊച്ചിയിലേക്ക് ലഹരിവസ്തുക്കള്‍ കടത്താന്‍ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് വാര്‍ത്തയായത്. പാലക്കാട് ഈ കടത്തിന്റെ പ്രധാനകവാടമായി മാറുകയും ചെയ്തിരിക്കുന്നു. എന്തുകൊണ്ടാണ് ലഹരിമാഫിയയുടെ വാഴ്ച ഒരു സ്ഥിരം പല്ലവിയായി തുടരുന്നത്?· ഉല്‍സവ സീസണുകളിലെ മാധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള ജാഗ്രതയ്ക്കപ്പുറം ലഹരിവിപണിയുടെ വിശാലമായ ശൃംഖല അറുക്കപ്പെടാത്തത് എന്തുകൊണ്ട്? ഇടനിലക്കാര്‍ക്ക് അപ്പുറം വില്‍പനക്കാര്‍ വലയിലാകാത്തത് എന്തുകൊണ്ട്?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്- ലഹരിപദാര്‍ഥങ്ങളുടെ വില്‍പന കേരളത്തിലെ സമാന്തര വിപണിയില്‍ പലചരക്ക് വ്യാപാരം പോലെ വ്യാപകമാണ്. അത് ഏതെങ്കിലും പ്രത്യേക സമയത്തുമാത്രം സംഭവിക്കുന്നതല്ല. ഉല്‍സവകാലത്ത് ലഹരികടത്ത് തടയാന്‍ നടത്തുന്ന ശ്രമങ്ങള്‍ മറ്റുസമയങ്ങളില്‍ മുങ്ങിപ്പോകുന്നു എന്നതാണ് യാഥാര്‍ഥ്യം. എക്സൈസ് - നാര്‍കോട്ടിക് വിഭാഗങ്ങള്‍ സദാ ജാഗരൂകരാകുക എന്നതു മാത്രമാണ് വഴി.