വിശ്വാസമോ വിഭജനമോ ഈ വേട്ടയുടെ ലക്ഷ്യം?

പത്മാവതിയാണ് കാര്യം. വിജയ് നായകനായ മെര്‍സല്‍ വിട്ട് ഒരുകൂട്ടമാളുകള്‍ ഹിന്ദി ചിത്രം പത്മാവതിക്ക് പിന്നാലെയാണ്. സഞ്ജയ് ലീലാ ബെന്‍സാലിയുടെ ചിത്രം ചരിത്രത്തെ വളച്ചൊടിച്ചു ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ അപമാനിച്ചു എന്നാണ് ആക്ഷേപം. സംവിധായകന്റെ തലകൊയ്യുന്നവര്‍ക്ക്, നായകന്റെ കാലൊടിക്കുന്നവര്‍ക്ക്, പിന്നെ നായികയുടെ മൂക്ക് അരിയുന്നവര്‍ക്കെല്ലാം സമ്മാനപദ്ധതിയും പ്രഖ്യാപിച്ചുകഴിഞ്ഞു. പലപേരിലെ സംഘടനകള്‍. ആരോപിക്കുന്നതൊന്നും ചിത്രത്തിലില്ലെന്ന് വിശ്വാസ്യതയുള്ള ഒരു സംവിധായകന്‍ പറഞ്ഞിട്ടും അരങ്ങേറുന്ന ഈ അക്രമ ആഹ്വാനങ്ങള്‍ ആരുടെ ചെലവിലാണ്?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. പത്മാവതിക്കെതിരായ തീവ്രനിലപാടുകളെ അസഹിഷ്ണുതയെന്ന പദവുമായി ബന്ധിപ്പിച്ചേ തീരൂ. ആ അക്രമാഹ്വാനങ്ങള്‍ക്ക്... നാവടപ്പിക്കാനും ജീവനെടുക്കാനുമുള്ള ആഹ്വാനങ്ങള്‍ക്ക്... അധികാരകേന്ദ്രങ്ങളുടെ പിന്തുണയുണ്ട്. അല്ലാത്തപക്ഷം തള്ളിപ്പറയണം, പിഴുതെടുക്കണം ആ നാവുകള്‍. അങ്ങനെ തെളിയിക്കണം ഇവിടെ സ്വതന്ത്രമാണ് ചിന്തയെന്ന്, സ്വതന്ത്രമാണ് ആശയസ്വാതന്ത്ര്യമെന്ന്.