തിരുവനന്തപുരത്ത് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച 36കാരന് 27 വർഷം കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ച് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകളുടെ ജനന സർട്ടിഫിക്കറ്റിലെ പിശക് തിരുത്തി കിട്ടാൻ വേണ്ടി സഹായം ചോദിച്ചു വന്ന അതിജീവിതയെയാണ് പൊതു പ്രവർത്തകനായ പ്രതി പീഡിപ്പിച്ചത്.
പീഡന വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അതിജീവിത കോടതിയിൽ മൊഴി നൽകിയിരുന്നു. തനിക്ക് വേണ്ടി കൊല്ലാനും ചാകാനും ധാരാളം ആൾക്കാർ കൂടെ ഉണ്ടെന്നും ലൈംഗികമായി താൻ ഉപയോഗിച്ച കാര്യം പൊലീസിനെ അറിയിച്ചാൽ അവരെക്കൊണ്ട് വന്ന് ഉപദ്രവിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയെന്നാണ് അതിജീവിത പറയുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്.വിനോദ്, അഡ്വ. വി.ആർ മായാദേവി എന്നിവർ ഹാജരായി. വിഴിഞ്ഞം എസ്.എച്ച്.ഒ ആയിരുന്ന എൻ.ഷിബു ആണ് കേസ് അന്വേഷിച്ച് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.