കോഴിക്കോട് എം.ഡി.എം.എ വില്‍പ്പനക്കിറങ്ങിയ അധ്യാപികമാര്‍ അറസ്റ്റില്‍.  പേരാമ്പ്ര ബി.ആര്‍.എസിയിലെ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശി കാവ്യയും താത്കാലിക കായിക അധ്യാപികയായ മരുതോങ്കര സ്വദേശി കെ.സി. കീര്‍ത്തനയുമാണ് വടകര പൊലീസിന്‍റെ വലയില്‍ കുരുങ്ങിയത്.

എം.ഡി.എം.എ ഇടപാടിലൂടെ ലക്ഷങ്ങളുടെ ട്രാന്‍സാക്ഷനാണ് കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നതെന്നു വ്യക്തമായതോടെയാണ് അറസ്റ്റ്.അക്ഷരം പറഞ്ഞുകൊടുത്തു കുട്ടികളെ പുതിയ ലോകത്തിന് പരിചയപെടുത്തേണ്ട അധ്യാപികമാര്‍  തന്നെ ലഹരി ഇടപാടുകളുടെ തലതൊട്ടപ്പന്‍മാരായതിന്റെ നടുക്കത്തിലാണ് നാട്.

പേരാമ്പ്ര ബി.ആര്‍.സിയിലെ  താത്കാലിക കായിക അധ്യാപികയായ കീര്‍ത്തനയാണ് ആദ്യം പൊലീസിന്റെ പിടിയിലായത്. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു ബി.ആര്‍.സിയിലെ മറ്റൊരു അധ്യാപികയായ കൂരാച്ചുണ്ട് ചെറുകാട് കാപ്പുമുക്ക് സ്വദേശി  കാവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അക്കൗണ്ട് വഴി ലഹരിക്കായി ലക്ഷങ്ങളുടെ ഇടപാട് നടത്തിയെന്നു തെളിഞ്ഞതോടെ അറസ്റ്റ് രേഖപെടുത്തി. 

കാവ്യയും കീര്‍ത്തനയും ഉള്‍പെട്ട വന്‍സംഘാണു ജില്ലയിലെ ലഹരി ഇടപാടുകള്‍ നിയന്ത്രിക്കുന്നതെന്നാണ് കണ്ടെത്തല്‍. ആവശ്യക്കാര്‍ ഇരുവരുടെയും അക്കൗണ്ടുകളിലേക്കു പണം അയയ്ക്കും. ഇവര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാത്തില്‍ സംഘാംഗങ്ങള്‍ പണം അയച്ചവര്‍ക്ക് എം.ഡി.എം.എ. എത്തിച്ചുനല്‍കുന്നതായിരുന്നു രീതി. പിടിയിലായവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് പരിശോധന തുടങ്ങി. 

 

ENGLISH SUMMARY:

MDMA sale Kozhikode: Two teachers were arrested in Kozhikode for selling MDMA, shocking the community. The investigation revealed significant financial transactions linked to their bank accounts, indicating involvement in a larger drug trafficking network.