തിരുവന്തപുരത്ത് തെലങ്കാന സ്വദേശിയായ വ്യവസായി ഹണിട്രാപ്പിന് ഇരയായതിന് പിന്നില്‍ ഞെട്ടിക്കുന്ന കഥകള്‍. യുവവ്യവസായിയായ 39 കാരനാണ് തലസ്ഥാനത്ത് ഹണി ട്രാപ്പ് തട്ടിപ്പില്‍ കുടുങ്ങിയത്. മൂന്ന് വര്‍ഷത്തിന് ശേഷം ഗത്യന്തരമില്ലാതെ ഒടുവില്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. സംഭവത്തില്‍ നെയ്യാറ്റിന്‍കര സ്വദേശി റോഷ്നി സുരേഷിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. മറ്റ് പ്രതികളും ഒന്നാം പ്രതിയുടെ സുഹൃത്തുകളുമായ  ജിബിന്‍, ഉണ്ണിമോള്‍ ജിബിന്‍, അഭിഷേക് എന്നിവര്‍ക്കായി അന്വേഷണം തുടരുകയാണ് വഞ്ചിയൂര്‍ പൊലീസ്. 

യുവ വ്യവസായിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട റോഷ്നി തനിക്ക് ജനിച്ച ആണ്‍കുഞ്ഞ് വ്യവസായിയുടെതാണ് പറഞ്ഞാണ് പണം തട്ടിയത്. ആണ്‍കുഞ്ഞ് ‍ജനിച്ചത് വ്യവസായിയുടെ കുടുംബത്തെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിപ്പിന് തുടക്കമിട്ടത്. 2023 ല്‍ ജൂണിലാണ് സംഭവങ്ങളുടെ തുടക്കം. കുഞ്ഞ് ജനിച്ചത് വ്യവസായിയുടെ ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞായിരുന്നു ഹണി ട്രാപ്പ് സംഘം തട്ടിപ്പ് നടത്തിയതെന്ന് വഞ്ചിയൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

എഫ് ഐ ആറില്‍ പറയന്നത് ഇങ്ങനെ: 22.06.2023 ലാണ് ഒന്നാം പ്രതി ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നത്. അന്ന് മുതല്‍ പണം തട്ടാന്‍ തുടങ്ങിയെന്നാണ് പരാതി. ആൺകുഞ്ഞ് വ്യവസായിയുടെതാണ് എന്ന് ഭാര്യയേയും മറ്റ് ബന്ധുക്കളേയും അറിയിക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് ആദ്യം പണം തട്ടിയത്. ഇയാള്‍ ഡയറക്ടറായ  കമ്പനിയുടെ വാർഷിക ലാഭത്തിന്‍റെ  50% ഒന്നാം പ്രതിയായ യുവതി സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിച്ചു. 

പിന്നീട് പല തവണയായി 1,80,00000/- രൂപ പരാതിക്കാരനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. 1,20,00000 രൂപക്ക് തൃപ്പൂണിത്തുറയില്‍  ഒരു ഫ്ലാറ്റ് 1-ാം പ്രതിയായ യുവതി സ്വന്തം  പേരിൽ വാങ്ങിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.  2024 ജൂൺ മാസം  1,30,00000/- രൂപക്ക് തിരുവനന്തപുരം മലയിൻകീഴ് വില്ലേജിൽ  20 സെന്‍റ് സ്ഥലവും വാങ്ങിപ്പിച്ചു.  തിരുവനന്തപുരം, കൊച്ചി എന്നീ സ്ഥലങ്ങളിലെ പല ജൂവലറികളിൽ നിന്നും ഉദ്ദേശം 45 പവനോളം സ്വർണ്ണാഭരണങ്ങൾ യുവതി യുവവ്യവസായിയെ കൊണ്ട്  വാങ്ങിപ്പിച്ചു.  തുടര്‍ന്ന് വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് പരാതിയുമായി പൊലീസിന് സമീപിച്ചത്. കേസെടുത്ത വഞ്ചിയൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ENGLISH SUMMARY:

A businessman in Thiruvananthapuram has fallen victim to a shocking honey trap case involving significant financial extortion. The 39-year-old entrepreneur was lured into the scam by a woman from Neyyattinkara and her associates, who threatened to expose his personal life and extorted a substantial amount of money from him.