അമ്മയെ വണ്ടിയിൽ കയറ്റിവിട്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന് ആറു വർഷത്തെ കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. തിരുവനന്തപുരം കല്ലറ മിതൃമല പ്ലാക്കോട് ചന്ദ്രോദയം വീട്ടിൽ കോഴി ചന്ദ്രൻ എന്ന രാമചന്ദ്രൻ നായരെയാണ് (67) കോടതി ജഡ്ജി വി. വിനോദ് ശിക്ഷിച്ചത്.
പിഴത്തുക ഇരയ്ക്ക് നല്‍കിയില്ലെങ്കില്‍ നാലുമാസം അധിക കഠിനതടവ് കൂടി അനുഭവിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. 2025 ജനുവരി 14നാണ് പീഡനം നടന്നത്. അമ്മയെ വണ്ടി കയറ്റിവിട്ട ശേഷം മടങ്ങിയ കുട്ടിയെ മചന്ദ്രൻ നായര്‍ ഗോലി സോഡ വാങ്ങിക്കൊടുത്ത ശേഷം വീട്ടിലെ പട്ടിക്കുട്ടിയെ കാണിച്ചു തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
തുടര്‍ന്ന് കുട്ടിയെ തന്ത്രപൂര്‍വം പ്രതിയുടെ വീട്ടിലെത്തിച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. പ്രതിയുടെ വീട്ടുമുറ്റത്ത് വച്ചും അതിക്രമം നടന്നിരുന്നു. സംഭവശേഷം കുട്ടി അടുത്ത ബന്ധുവിനോട് വിവരം പറയുകയും ഇവർ പൊലീസിൽ പരാതി കൊടുക്കുകയുമായിരുന്നു. പ്രോസിക്യൂസിനായി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് കോടതിയിൽ ഹാജരായി.
പാങ്ങോട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ബിജിത്ത്. കെ.നായരാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.